ഡിജിപി നിയമനം: ‘2 പേരുടെ രഹസ്യ റിപ്പോർട്ട് ബെഹ്റയുടെ സേഫ് കസ്റ്റഡിയിൽ’
Mail This Article
തിരുവനന്തപുരം∙ പുതിയ സർക്കാർ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ നിശ്ചയിക്കാനിരിക്കെ, ആ സ്ഥാനത്തേക്കു സാധ്യതയുള്ള 2 ഡിജിപിമാരെ സംബന്ധിച്ച രഹസ്യ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റയുടെ സേഫ് കസ്റ്റഡിയിൽ.
വിജിലൻസ് ഡയറക്ടർ ഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രം നൽകണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട്, ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ സുധേഷ് കുമാർ നൽകിയ വിശദ വിജിലൻസ് റിപ്പോർട്ട് എന്നിവയാണ് ഇവ. ഇവരാണ് 12 അംഗ പട്ടികയിൽ സീനിയോറിറ്റിയിൽ മുൻപിൽ. സിബിഐ ഡയറക്ടറുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച ബെഹ്റ ഡൽഹിയിലെ ഉന്നതതല യോഗ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അതു കിട്ടിയില്ലെങ്കിൽ ജൂൺ 30ന് അദ്ദേഹം വിരമിക്കും.
കേന്ദ്രത്തിനു കൈമാറാനുള്ള 12 പേരുടെ പട്ടികയിൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടർ അരുൺ കുമാർ സിൻഹയാണ് ഒന്നാമൻ. പക്ഷേ അദ്ദേഹം കേരളത്തിലേക്കു വരാനുള്ള സാധ്യത വിരളമാണ്. അതു കഴിഞ്ഞാൽ സീനിയോറിറ്റിയിൽ മുൻപിൽ കെഎഫ്സി സിഎംഡി തച്ചങ്കരിയാണ്. തൊട്ടു പിന്നിൽ സുധേഷ് കമാറും. 3 പേരും 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്.
ഈ സാഹചര്യത്തിലാണു സുധേഷ് കുമാറിന്റെ മകൾക്കെതിരെ കേസ് അവസാനിപ്പിക്കാൻ പൊലീസ് ആസ്ഥാനത്തു നിന്നു കടുത്ത സമ്മർദം നടക്കുന്നത്. പൊലീസ് ഡ്രൈവറായ ഗവാസ്കറെ മകൾ പരസ്യമായി കയ്യേറ്റം ചെയ്തെന്നാണു കേസ്. എന്നാൽ മകളെ ഡ്രൈവർ കടന്നുപിടിച്ചെന്ന പരാതി സുധേഷും നൽകി.
മകൾക്കെതിരെ കുറ്റപത്രം നൽകാമെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണു ക്രൈംബ്രാഞ്ച് എസ്പി പ്രകാശൻ കാണി വസ്തുതാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇതു ശരിവച്ചുള്ള നിയമോപദേശം 1 വർഷം മുൻപ് അഡ്വക്കറ്റ് ജനറലും നൽകിയിരുന്നു.
അവിഹിത സ്വത്ത് സമ്പാദ്യ കേസിന്റെ വിശദാംശം, മുൻപു നടന്ന 7 വിജിലൻസ് രഹസ്യാന്വേഷണത്തിന്റെ കാര്യങ്ങൾ, വിഎസ് സർക്കാരിന്റെ സമയത്ത് അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടി എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് തച്ചങ്കരിക്കെതിരായ റിപ്പോർട്ട്. ഇതും സർക്കാരിനു നൽകിയിട്ടില്ല.
English Summary: DGP appointment: Reports reagrding two DGPs with Loknath Behera