പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കവെ കഞ്ചാവ് കേസ് പ്രതി ഷോക്കേറ്റ് മരിച്ചു
Mail This Article
കൊച്ചി∙ 4 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതി പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കവെ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി രഞ്ജിത്താണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ അംബേദ്കർ സ്റ്റേഡിയത്തിന്റെ പരിസരത്താണു സംഭവം.
പൊലീസ് പറയുന്നത്: രഹസ്യ വിവരത്തെ തുടർന്നു സ്റ്റേഡിയത്തിന്റെ ഗേറ്റിനടുത്തു വച്ചാണ് രഞ്ജിത്തിനെ ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡാൻസാഫ്) സെൻട്രൽ പൊലീസും ചേർന്നു കസ്റ്റഡിയിലെടുത്തത്.
പൊലീസ് മഹസർ തയാറാക്കുന്നതിനിടെ, രഞ്ജിത് സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മുകൾ ഭാഗത്തേക്ക് ഓടിക്കയറി. അവിടെ നിന്നു വെളിയിലെ കടയുടെ മുകളിലെ ഷീറ്റ് മേഞ്ഞ ഭാഗത്തേക്ക് ഇറങ്ങി കടന്നുകളയാൻ ശ്രമിച്ചു. താഴെ പൊലീസുകാർ നിൽക്കുന്നതു കണ്ട് തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറി.
പോസ്റ്റിന്റെ മുകളിൽ നിന്നു തെന്നി വൈദ്യുതി ലൈനിലേക്കു വീഴുകയും ഷോക്കേൽക്കുകയും ചെയ്യുകയായിരുന്നു. ലൈനിനു മുകളിൽ വീണു കിടന്ന നിലയിലായിരുന്നു. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഗ്നിരക്ഷാസേന എത്തി താഴെയിറക്കിയെങ്കിലും മരിച്ചിരുന്നു.
English Summary: Ganja case accused died