ADVERTISEMENT

ആര് എന്തൊക്കെ പറഞ്ഞാലും ആർ. ബാലകൃഷ്ണപിള്ളയ്ക്കു രണ്ടായിരുന്നു ദൗർബല്യങ്ങൾ. ഒന്ന്, കൊട്ടാരക്കര മഹാഗണപതി. രണ്ട്, അതേ പേരിട്ടു വളർത്തിയ മകൻ ഗണേശൻ. ചിലപ്പോഴൊക്കെ പിള്ളയ്ക്കു പിള്ളയേക്കാൾ വലുതായിരുന്നു ഈ ദൗർബല്യങ്ങളോടുള്ള സ്നേഹം. 

പക്ഷേ, സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മീതേ വളർന്നാൽ വെട്ടിക്കളയുക തന്നെ വേണമെന്നു ബാലകൃഷ്ണപിള്ള മുൻപു പറഞ്ഞിട്ടുള്ളതു കീഴൂട്ടു കുടുംബത്തിന്റെ അധികാരത്തിന്റെ ഭാഷയായി കാണണം. തർക്കുത്തരം വച്ചു പൊറുപ്പിക്കുന്ന ശീലം പിള്ളയ്ക്കുമില്ല, കീഴൂട്ടു കുടുംബത്തിനുമില്ല. അതു വീട്ടിലായാലും പാർട്ടിയിലായാലും. . 

പിള്ളയ്ക്കു മന്ത്രിയാകാൻ കഴിയാതിരിക്കുകയും  കെ.ബി ഗണേഷ്കുമാർ മന്ത്രിയാകുകയും ചെയ്തപ്പോൾ പിള്ള മകനുമായി ഉടക്കി. പാർട്ടി ചെയർമാൻ പറയുന്നതു മകൻ കേൾക്കാതിരുന്നപ്പോൾ, പിള്ള അരിശം തീർത്ത കഥയുണ്ട്.  ഗണേഷിന്റെ പേരിൽ പിള്ള വാങ്ങിക്കൊടുത്ത 50 ലക്ഷം വിലമതിക്കുന്ന രാമചന്ദ്രൻ എന്ന കൊമ്പനാനയെ പിള്ള രായ്ക്കുരാമാനം തൃശൂർകാരനു പകുതി വിലയ്ക്കു വിറ്റു ! വിവരമറിഞ്ഞ ഗണേഷ്കുമാർ നിന്നനിൽപിൽ തൃശൂരിനു വിട്ടു ആനയെ തിരികെ വാങ്ങി കൊട്ടാരക്കരയിലെത്തിച്ചുവത്രെ. അച്ഛന്റെ ദേഷ്യവും തീർന്നു, മകന്റെ വാശിയും. 

അങ്ങനെ കൊട്ടാരക്കര വാളകം കീഴൂട്ടു കുടുംബത്തിന്റെ ഏടുകളിൽ ആനക്കഥകൾ ഒട്ടേറെയുണ്ട്. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന അച്ഛൻ കീഴൂട്ടു രാമൻ പിള്ളയുടെ വീട്ടുമുറ്റത്ത് ഏഴാനകളുണ്ടായിരുന്നുവെന്നു ചരിത്രം. അവയ്ക്കൊപ്പം കളിച്ചു വളർന്ന പിള്ള രാഷ്ട്രീയജീവിതത്തിലുടനീളം ഇത്തരം ആനത്താരകൾ സ്വയം വെട്ടിത്തെളിച്ചു-  ഇടത്തോട്ടും വലത്തോട്ടും വലത്തു നിന്നു ഇടത്തോട്ടും തിരിയുന്ന പാതകൾ.

സ്റ്റു‍ഡൻറ്സ് യൂണിയനിൽ തുടങ്ങി കോൺഗ്രസിലെത്തിയ പിള്ള കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെ സ്ഥാപക നേതാക്കളിലൊരാളായി. യുഡിഎഫിലും ഒടുവിൽ എൽഡിഎഫിലും എത്തി നിന്നു ആ വഴികൾ. സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ, എ.കെ ആന്റണി മന്ത്രിസഭകളിലായി ഗതാഗതം, എക്സൈസ്, ജയിൽ, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത പിള്ള, വൈദ്യുതി മന്ത്രിയായിരിക്കെ കെഎസ്ഇബി യിലെ സിഐടിയു യൂണിയനെ നേരിട്ട കഥ കൂടി കേൾക്കണം.

സമരത്തിന്റെ പേരിൽ, വൈദ്യുതി ലൈൻ വലിച്ചിരിക്കുന്ന തേക്കിൻ തൂണുകളുടെ ചുവട്ടിൽ ഉമിയും ചാരവും മണ്ണെണ്ണയും വച്ചു കത്തിച്ചു തൂണു മറിക്കുന്ന ‘കലാപരിപാടി’ പതിവായപ്പോൾ തേക്കിൻ തൂണുകൾക്കു പകരം കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാൻ പിള്ള ഉത്തരവിട്ടു. തൂണു മറിക്കാൻ വന്നവരെ കയ്യോടെ പിടികൂടിയത് സിപിഎം നേതാവ് എന്ന നിലയിൽ വിഎസ് അച്യുതാനന്ദനെ ചൊടിപ്പിച്ചിട്ടുണ്ടെന്നു പിള്ള ആത്മകഥയിൽ പറയുന്നു.

താൻപോരിമയും തലയെടുപ്പും പിള്ളയ്ക്കു അലങ്കാരമായിരുന്നെങ്കിൽ  അധികമാരുമറിയാത്ത, ഒരു ദൗർബല്യം കൂടിയുണ്ടായിരുന്നു പിള്ളയ്ക്ക്. ഷർട്ടിന്റെ കോളർ വാഴക്കൂമ്പിന്റെ പോള പോലെ മുകളിലേക്കു വിരിഞ്ഞു നിൽക്കണമെന്ന വാശി. സ്വന്തം നാട്ടുകാരൻ ഭാസ്കരനെ കോളർ തേയ്ച്ചു വടിയാക്കാൻ മാത്രമായി കൂടെക്കൂട്ടിയതാണു പിള്ള. അടുത്തിടെ മരിച്ച ഭാസ്കരൻ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ‘കെയർ ടേക്കർ’ കൂടിയായിരുന്നു. ഷർട്ടുകളുടെ ഒരു കെട്ട് പിള്ള തിരുവനന്തപുരത്തേക്കു കൊടുത്തുവിടും. ഭാസ്കരൻ അലക്കിത്തേച്ചു കോളർ വിടർത്തി തിരികെയെത്തിക്കും. ഭാസ്കരന്റെ മരണം വരെ അതായിരുന്നു പതിവ്.

പിള്ളയുടെ ‘നാക്കിലിരിപ്പ്’ കേരള രാഷ്ട്രീയത്തിൽ ചൂടൻ ചർച്ചകൾക്കു വഴിമരുന്നിട്ടിട്ടുണ്ട്, പലപ്പോഴും. അതുൾപ്പെടെ പല റെക്കോർഡുകളും പിള്ളയുടെ പേരിലുണ്ട്. ‘പഞ്ചാബ് മോഡൽ’ പ്രസംഗത്തിന്റെ പേരിൽ പിള്ളയ്ക്കു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതു ചരിത്രം.

രാജിക്കു ശേഷം കൊല്ലത്തെത്തിയ പിള്ള പത്രക്കാരോടു പറഞ്ഞ ഡയലോഗുകൾക്കും കൃത്യമായ ‘പഞ്ച്’ ഉണ്ടായിരുന്നു ‘എനിക്കു രാഹുവിന്റെ അവസാനവും വ്യാഴദശയുടെ ആരംഭവുമാണ്. എനിക്കൊന്നും പറയാനില്ല. പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞു. ഇനിയൊന്നും ചോദിക്കരുത്. ഞാൻ കൊട്ടാരക്കരക്കാരൻ പരമസാധുവായൊരു നായരാണ്...’ പിള്ളയെ തിരിച്ചെടുക്കുന്ന കാര്യം ചോദിച്ചപ്പോൾ ‘പിള്ളയുടെ കാര്യം രാജീവ് ഗാന്ധി തീരുമാനിക്കുമെന്നു അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പത്രലേഖകരോടു പറഞ്ഞു. ഇതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിള്ളയുടെ മറുപടി ഇങ്ങനെയായിരുന്നുഃ ‘ രാജീവ് ഗാന്ധിയാരാ, മഹാവിഷ്ണുവോ...?’ 

ഏറ്റവുമൊടുവിൽ, പത്തനാപുരം കമുകുംചേരിയിൽ എൻഎസ്എസ് കരയോഗത്തിലെ യോഗത്തിൽ പിള്ളയുടെ ഒന്നര മണിക്കൂർ പ്രസംഗം ശബ്ദരേഖയായി പുറത്തുവന്നതും വിവാദമായി. മനസ്സാ വാചാ കർമ്മണാ ചെയ്യാത്ത കുറ്റമാണെന്നു പറഞ്ഞു പിള്ള നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. 

മീനമാസത്തിലെ പൂരാടം നക്ഷത്രക്കാരനു ജാതകത്തിൽ അത്രയേറെ വിശ്വസിച്ചിരുന്നു. ജാതകവശാൽ 82 കഴിയില്ല എന്നു പിള്ള പലരോടും പറഞ്ഞിട്ടുണ്ട്. മനസ്സുറപ്പിന്റെ ബലത്തിലാകണം, പിള്ള പിന്നെയും 5 വർഷം ജീവിച്ചു. മന്ത്രിയായ മകനിൽ നിന്നു രാജിക്കത്ത് എഴുതി വാങ്ങി പിള്ള എ.കെ ആന്റണി മന്ത്രിസഭയിൽ മന്ത്രിയായ കഥ സമീപകാല ചരിത്രം. എൻഎസ്എസിന്റെ പ്രസിഡന്റ് സ്ഥാനം പിള്ള അവകാശം പോലെ കൊണ്ടു നടന്നു. കേരളപ്പിറവി വർഷം മുതൽ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റാണു പിള്ള. 

മാർദവമില്ലാതെ

ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പിനു 416 പേജുണ്ട്. സ്വാതന്ത്യാനന്തര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് അതിലേറെയും. 

ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ പിള്ള എഴുതിയ ആത്മകഥയുടെ പേരിനുമുണ്ടായിരുന്നു പുതുമ ‘പ്രിസണർ 5990’. ജയിലിൽ പിള്ള എന്ന തടവുകാരന്റെ നമ്പർ ആയിരുന്നു അത്. അച്യുതമേനോൻ മന്ത്രിസഭയിൽ ജയിൽ വകുപ്പു കൈകാര്യം ചെയ്ത മന്ത്രി പിന്നീട് ജയിലിലെത്തിയതും രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പുതുമ. പുസ്തകം പിന്നീട് പരിഷ്കരിച്ചു പുറത്തിറക്കിയപ്പോൾ പേരു മാറ്റി ‘ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ’ എന്നാക്കി.

ജയിലിൽക്കിടന്നു ആത്മകഥയെഴുതുമ്പോൾ പിള്ള ഇങ്ങനെ എഴുതിഃ ‘ ഞാനിത് എഴുതുന്നത് പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ നിന്നാണ്. പുറത്ത് അതിശക്തമായ വേനൽമഴ പെയ്യുന്ന ഒരു വൈകുന്നേരത്ത് ഏറെ കഷ്ടപ്പെട്ടാണ് ഇതെഴുതുന്നത്. മുറിക്കുള്ളിലേക്കു മഴത്തല്ല് കടന്നുവന്ന് എന്നെ അലോസരപ്പെടുത്തുകയം കാറ്റിൽ കടലാസുകൾ പലവഴിക്കു പറക്കുകയും ചെയ്യുന്നു. തലയിലും മുഖത്തുമെല്ലാം മഴത്തുള്ളികൾ വീഴുന്നുണ്ട്. എങ്കിലും എഴുതാതെ വയ്യ...’

English Summary: Remembering R. Balakrishna Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com