സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ യഥാർഥ ചെലവേ ഈടാക്കാവൂ
Mail This Article
കൊച്ചി ∙ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാനിരക്ക് യുക്തിസഹമാക്കണമെന്നും ഇതിന് സർക്കാർ ഇടപെടണമെന്നും ഹൈക്കോടതി. മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവയുടെ യഥാർഥ ചെലവേ ഈടാക്കാവൂയെന്നും കോടതി വാക്കാൽ നിർദേശിച്ചു.
പിപിഇ കിറ്റിന്റെ കാര്യത്തിലും ഇതുതന്നെയാണ് പിന്തുടരേണ്ടത്. സ്വകാര്യ ആശുപത്രികളുടെ മുറിവാടക നിശ്ചയിച്ചു കഴിഞ്ഞ വർഷം സർക്കാർ ഉത്തരവിട്ടെങ്കിലും പല ആശുപത്രികളും പാലിക്കുന്നില്ലെന്നു കോടതി പറഞ്ഞു.
സർക്കാർ കൃത്യമായി നയം രൂപീകരിക്കണം. കേസ് നാളെ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും.
ശ്രദ്ധ വേണം 4 കാര്യങ്ങളിൽ
നാലുകാര്യങ്ങളിൽ സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വേണമെന്നു കോടതി നിർദേശിച്ചു. 1) മുറി വാടക. 2) നഴ്സുമാരുടെയും ഡോക്ടർമാരുടെയും പ്രഫഷനൽ ചാർജ്. ആശുപത്രിയനുസരിച്ചും ഡോക്ടർമാർ അനുസരിച്ചും ഈ നിരക്കിൽ വ്യത്യാസമുണ്ടാകുമെന്ന് അറിയാമെങ്കിലും ഇവയിൽ വളരെ അന്തരം കാണുന്നുണ്ട്. 3) വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംബന്ധിച്ചുള്ള ചെലവ്. ഇവയുടെ സ്വകാര്യ നിരക്ക് സർക്കാർ നിശ്ചിയിച്ചിട്ടില്ല. 4) പിപിഇ കിറ്റ്.
ഒരാൾക്ക് ഒരു ദിവസം എത്ര പിപിഇ കിറ്റ്?
ഓരോ രോഗിക്കും ഓരോ ഡോക്ടറും നഴ്സും ഉണ്ടെന്ന രീതിയിലാണു പിപിഇ കിറ്റിനുള്ള ചാർജ് ഈടാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 50 രോഗികളുണ്ടെങ്കിൽ എല്ലാ രോഗികളും 2 പിപിഇ കിറ്റുകൾക്കു വീതം ദിവസേന പണം നൽകേണ്ട അവസ്ഥയാണ്. പൊതുവായി ഉപയോഗിക്കുന്നവയ്ക്ക് ഓരോരുത്തരിൽ നിന്നും പണം ഈടാക്കരുത്.