ADVERTISEMENT

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പു ദിനത്തിലെ തന്റെ പ്രതികരണം വളച്ചൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന സത്യവിരുദ്ധമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 

വാക്കുകൾ വളച്ചൊടിച്ചും രാഷ്ട്രീയവൽക്കരിച്ചും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും എൻഎസ്എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനുമുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷ നേതാക്കൾ സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായർ ‍സമുദായവും എൻഎസ്എസും അർഹിക്കുന്ന ഗൗരവത്തോടെ കാണും.

‘നന്നേ കാലത്ത് വോട്ടുചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ലെന്നു വിരലുയർത്തി പറയുമ്പോൾ, നിങ്ങളുടെ വിരൽ എൽഡിഎഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളിൽ എത്തിക്കാനാണ് സുകുമാരൻ നായർ ശ്രമിച്ചത്’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെപ്പറ്റിയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. 

ഇടത് സർക്കാരിന്റെ ഭരണം സംബന്ധിച്ച്, വിശ്വാസസംരക്ഷണം ഒഴികെ ഒരു കാര്യത്തിലും എൻഎസ്എസ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ സർക്കാരിൽ ‍നിന്ന് എൻഎസ്എസോ ജനറൽ സെക്രട്ടറിയോ ഒന്നും അനർഹമായി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടുമില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ ഈ നിലപാട് തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു. 

10 % സാമ്പത്തികസംവരണം മുന്നാക്കവിഭാഗത്തിലുള്ള 160ൽ പരം സമുദായങ്ങൾക്ക് വേണ്ടിയാണ്. നായർ സമുദായം അതിൽ ഒന്നു മാത്രമാണ്. മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല. ഏതു മുന്നണി ഭരിച്ചാലും അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻഎസ്എസിനുണ്ട്. അത് നാളെയും തുടരും.  

തിരഞ്ഞെടുപ്പ് ദിനത്തിൽ പറഞ്ഞത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നുവെന്നും അതിൽ  ഉറച്ചു നിൽക്കുന്നതായും സുകുമാരൻ നായർ‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com