ആർടിപിസിആർ നിരക്ക്: സർക്കാരിന് അധികാരമുണ്ടോയെന്ന് െഹെക്കോടതി
Mail This Article
കൊച്ചി ∙ കോവിഡ് ആർടിപിസിആർ പരിശോധന നിരക്കു സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.
ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു സർക്കാർ ഏപ്രിൽ 30 ന് ഇറക്കിയ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് 10 സ്വകാര്യ ലാബുകൾ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാമെന്നു സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഹർജി ഏഴിലേക്കു മാറ്റി.
ഇതിനിടെ, ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചെന്നു സർക്കാർ അറിയിച്ചതു രേഖപ്പെടുത്തി ഹൈക്കോടതി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥും ഉൾപ്പെടെ നൽകിയ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു. ആർടിപിസിആറിന് 1700 രൂപ ഈടാക്കാൻ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവു റദ്ദാക്കണമെന്നായിരുന്നു ഹർജി.
ആർടിപിസിആർ ടെസ്റ്റ് അവശ്യസാധന നിയമത്തിന്റെ കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കണമെന്നും ഉചിതമായ തീരുമാനമെടുക്കുന്നതു സർക്കാരിനു വിടുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിരക്ക് കുറച്ച സർക്കാരിന്റെ നടപടിയെ പ്രശംസിക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.