വാക്സിനേഷന് ആൾക്കൂട്ടം: മതിയായ പൊലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കാൻ മതിയായ പൊലീസുകാരെ വിന്യസിക്കാൻ ഹൈക്കോടതി ഡിജിപിക്കു നിർദേശം നൽകി. എന്നാൽ അനാവശ്യമായി ബലം പ്രയോഗിക്കരുതെന്നും കോവിഡ് 19 പ്രോട്ടോക്കോൾ ലംഘിക്കാതിരിക്കാൻ ജനങ്ങളെ അനുഭാവപൂർവം പ്രേരിപ്പിക്കണമെന്നും കോടതി നിർദേശം നൽകി.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നെന്ന വാർത്തകളെത്തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ സർക്കാർ അറിയിക്കണമെന്നും നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഡിജിപിയെയും ഉൾപ്പെടെ കക്ഷി ചേർത്ത കോടതി ഹർജി ഏഴിലേക്കു മാറ്റി.
മുൻകൂർ ഓൺ ലൈൻ റജിസ്ട്രേഷനിലൂടെ വാക്സിനേഷൻ ലഭ്യമാക്കിയതോടെ കേന്ദ്രങ്ങളിൽ ജനക്കൂട്ടം വർധിക്കുന്ന പ്രശ്നം ഒരു പക്ഷേ, അപ്രസക്തമായെന്നു സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. സ്പോട് റജിസ്ട്രേഷൻ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാത്തിരിപ്പുമുറി, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ വേണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളിലുണ്ടെന്നും കോടതി പറഞ്ഞു.