മന്ത്രി സ്ഥാനത്തിനായി എൻസിപിയിൽ സമ്മർദം
Mail This Article
കൊച്ചി ∙ പാർട്ടിക്കു ലഭിച്ചേക്കാവുന്ന ഏക മന്ത്രി സ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ സമ്മർദം തുടങ്ങി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എ. കെ. ശശീന്ദ്രനായി പാർട്ടിയിലെ അനുകൂലികൾ ചരടുവലി തുടങ്ങി.
മുൻ മന്ത്രിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന തോമസ് ചാണ്ടിയുടെ അനുജൻ, കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഇന്നലെ ഇതേ ആവശ്യമുന്നയിച്ചു പാർട്ടി പ്രസിഡന്റ് ടി. പി. പീതാംബരനെ സന്ദർശിച്ചു. മന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ചുവെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. പാർട്ടി കമ്മിറ്റികളും ദേശീയ നേതൃത്വവുമാണു മന്ത്രിയെ തീരുമാനിക്കേണ്ടത്. എന്നാൽ എംഎൽഎ ആകുന്നതു തന്നെ മന്ത്രി സ്ഥാനത്തിനുള്ള യോഗ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയാരെന്ന‌് തീരുമാനിച്ചില്ലെന്ന് ശശീന്ദ്രൻ
ആലുവ∙ എൻസിപിയിൽ നിന്ന് ആരു മന്ത്രിയാകണമെന്ന ചർച്ച തുടങ്ങിയിട്ടില്ലെന്നു മുൻ മന്ത്രിയും നിയുക്ത എംഎൽഎയുമായ എ.കെ. ശശീന്ദ്രൻ.
മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി തോമസ് കെ. തോമസ് പാർട്ടി അധ്യക്ഷനെ കണ്ട കാര്യം അറിയില്ല. മാണി സി. കാപ്പൻ വിഷയത്തിൽ എൽഡിഎഫ് വിടേണ്ടതില്ലെന്ന തീരുമാനം ശരിയായിരുന്നുവെന്നു തിരഞ്ഞെടുപ്പോടെ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.