ലോക്ഡൗൺ : ഇന്നുമുതൽ കൂടുതൽ പൊലീസ്
Mail This Article
തിരുവനന്തപുരം∙ ലോക്ഡൗൺ രണ്ടാം ദിവസവും സംസ്ഥാനത്തു പൂർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കു നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങിയവരെ ഇന്നലെ പൊലീസ് പിടികൂടി കേസെടുത്തു. സത്യവാങ്മൂലവും പൊലീസിന്റെ പാസുമില്ലാതെ യാത്ര ചെയ്തവർ ഇന്നലെയും കൂടുതലായിരുന്നു.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് 1440 പേർ അറസ്റ്റിലായി, 1087 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12,996 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റീൻ ലംഘനത്തിന് 22 കേസെടുത്തു. ആകെ 3065 പേർക്കെതിരെയാണു കേസ്.
89 പേരാണ് ജീവൻരക്ഷാ മരുന്നുകൾ ആവശ്യപ്പെട്ട് പൊലീസിന്റെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിൽ (112) വിളിച്ചത്. മുഴുവൻ പേർക്കും മരുന്ന് എത്തിച്ചു. കിടപ്പുരോഗികൾക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും വീടുകളിൽ മരുന്ന് എത്തിക്കാനാണ് ഈ നമ്പറിൽ ബന്ധപ്പെടേണ്ടത്.
English Summary: More police force for lockdown duty