മിന്നൽ: യുവാവ് മരിച്ചു; 6 പേർക്ക് പരുക്ക്
Mail This Article
മൂവാറ്റുപുഴ∙ മഴ കൊള്ളാതിരിക്കാൻ കെട്ടിടത്തിന്റെ വരാന്തയിൽ കയറി നിൽക്കുകയായിരുന്ന മരം വെട്ടു തൊഴിലാളി മിന്നലേറ്റ് മരിച്ചു.
കൂടെ ഉണ്ടായിരുന്ന 6 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആട്ടായം തച്ചനോടിയിൽ മനൂപ് (34) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേൽ ജിജോ (42), ജോജോ (36), ജിജി (39), പാപ്പനേത്ത് നിതീഷ് കുമാർ (29), തെരുവംകുന്നേൽ ജോബി (40), വാഴക്കാലായിൽ രാജു (52) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ജിജോയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം.നിരപ്പ് സെന്റ് മാക്സ‌്മില്യൻ കോൾബേ പള്ളിക്കു സമീപമുള്ള പറമ്പിലെ മരം വെട്ടു കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ തൊഴിലാളികൾ, മഴ പെയ്തതിനെ തുടർന്ന് കെട്ടിടത്തിന്റെ വരാന്തയിൽ കയറി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്.
മിന്നലേറ്റു മനൂപും ജിജോയും വീണു. ഗുരുതരമായി പൊള്ളലേറ്റ മനൂപിനെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. അഖിലയാണ് മനൂപിന്റെ ഭാര്യ. മകൾ: അബിയ (5).
English Summary: One dies and 6 injured in lightning strike in Muvattupuzha