ഇടത്തുറച്ച ഒറ്റമൂലി
Mail This Article
എ.കെ.ശശീന്ദ്രൻ (75)
എലത്തൂർ
ആയുർവേദമാണ് ശശീന്ദ്രൻ പഠിച്ചത്. ഡിപ്ലോമ പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയില്ല. പക്ഷേ, ജനങ്ങളുടെ മനസ്സ് കീഴടക്കാനുള്ള ഒറ്റമൂലികൾ നല്ല നിശ്ചയം. ഒപ്പം വന്നവരെല്ലാം പലപ്പോഴായി മടങ്ങിയിട്ടും ഇടതുപക്ഷത്ത് ഉറച്ചു നിന്ന കോൺഗ്രസുകാരൻ.
കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ശശീന്ദ്രൻ 1978 ലെ കോൺഗ്രസ് പിളർപ്പിൽ എ.കെ. ആന്റണിക്കൊപ്പം ഇടതുപക്ഷത്തെത്തി. 80ൽ പെരിങ്ങളത്തുനിന്ന് ജയം. 1981 ൽ ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിക്കാനുള്ള ആന്റണിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്ന 6 എംഎൽഎമാരിൽ ശശീന്ദ്രനുമുണ്ടായിരുന്നു. അവരിൽ പി.സി. ചാക്കോയടക്കം പലരും കോൺഗ്രസിലേക്കു മടങ്ങിയെങ്കിലും ശശീന്ദ്രൻ ഇടതുപക്ഷത്തു തുടർന്നു.
1982 ൽ കോൺഗ്രസ് എസ് സ്ഥാനാർഥിയായി എടക്കാട്ട് ജയം. 1987 ലും 91 ലും കണ്ണൂരിൽ പരാജയം. 2001 ൽ കോൺഗ്രസ് (എസ്) എൻസിപിയിൽ ലയിച്ചു. പിന്നീടു രാമചന്ദ്രൻ കടന്നപ്പള്ളി എൻസിപി വിട്ട് കോൺഗ്രസ് (എസ്) പുനരുജ്ജീവിപ്പിച്ചെങ്കിലും ശശീന്ദ്രൻ പോയില്ല. 2006 ൽ ബാലുശ്ശേരിയിൽനിന്നും തുടർന്ന് എലത്തൂരിൽ നിന്നും നിയമസഭയിലെത്തി.
കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. ഫോൺ കെണി വിവാദത്തെത്തുടർന്നു രാജിവച്ചെങ്കിലും കുറ്റക്കാരനല്ലെന്നു തെളിയിച്ചു മടങ്ങിയെത്തി. കണ്ണൂർ മേലേ ചൊവ്വ സ്വദേശി.ഭാര്യ: അനിത കൃഷ്ണൻ. മകൻ: വരുൺ ശശീന്ദ്രൻ.
Content Highlight: A.K. Saseendran