വിജയതീരത്ത് ആ തിര
Mail This Article
ആന്റണി രാജു (67)
തിരുവനന്തപുരം
കരയിലേക്കു പതഞ്ഞൊരുങ്ങി വരുന്ന അതേ വേഗത്തിൽ ഉൾവലിയേണ്ടി വരുന്ന തിരമാല പോലെയാണ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം. ഒരേ മണ്ഡലത്തിൽ 5 മത്സരങ്ങളിൽ 3 തോൽവിയും 2 ജയവും. ഇത്തവണ യുഡിഎഫിലെയും എൻഡിഎയെയിലെയും പ്രമുഖരെ കീഴടക്കി മന്ത്രിപദത്തിലെത്തുമ്പോൾ തലസ്ഥാനത്തെ തീരമേഖല രാഷ്ട്രീയം മറന്നുള്ള ആഘോഷത്തിലാണ്.
കാറ്റിനോടും കടലിനോടും പൊരുതി ജീവിച്ച എസ്. അൽഫോൺസിന്റെയും ടി.ലൂർദമ്മയുടേയും മകനായി പൂന്തുറയിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. കേരള കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌സിയിലൂടെ രാഷ്ട്രീയത്തിലെത്തി. തുമ്പ സെന്റ് സേവിയേഴ്സ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജുകളിൽ കെഎസ്‌സി യൂണിറ്റ് പ്രസിഡന്റായിരുന്നു. ലോ അക്കാദമിയിൽനിന്നു നിയമ പഠനം പൂർത്തിയാക്കി 1982 ൽ അഭിഭാഷകനായി.
ഗോഡ്ഫാദർമാരില്ലാതിരുന്ന ആന്റണിക്കു തുണ തീരമേഖലയായിരുന്നു. 1990 ൽ ജില്ലാ കൗൺസിലിലേക്ക് ഇപ്പോഴത്തെ തിരുവനന്തപുരം മണ്ഡലത്തിന്റെ ഭാഗമായ ശംഖുമുഖം ഡിവിഷനിൽനിന്നാണ് കന്നിയങ്കം.
തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ 1991 ലെ ആദ്യമത്സരത്തിൽ തോൽവി. അന്നു തോൽപിച്ച കോൺഗ്രസിലെ എം.എം. ഹസനോട് അടുത്തതവണ പകരം വീട്ടി. 2001 ൽ എം.വി. രാഘവനോടു തോറ്റു. പിന്നെയുള്ള 2 തിരഞ്ഞെടുപ്പുകളിൽ സീറ്റു ലഭിച്ചില്ല. അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണു വഴിമുടക്കിയത്. 2016 ൽ വി.എസ്. ശിവകുമാറിനോടു തോറ്റെങ്കിലും ഇക്കുറി പകരം വീട്ടി. ഭാര്യ: ഗ്രേസി. മക്കൾ: ഡോ. റോഷ്നി (കാരക്കോണം മെഡിക്കൽ കോളജ്), റോഹൻ (എംബിബിഎസ് വിദ്യാർഥി).
Content Highlight: Antony Raju