ഇനി സഭയുടെ ആങ്കർ
Mail This Article
എം.ബി.രാജേഷ് (50)
തൃത്താല
ലോക്സഭയിലും ന്യൂസ് സ്റ്റുഡിയോകളിലും സിപിഎം നയത്തിനു സ്വരം നൽകിയ ആളാണ് എം.ബി.രാജേഷ്. നിയമസഭയിലേക്ക് ആദ്യമായി എത്തുമ്പോൾ ‘ആങ്കർ’ റോളാണു രാജേഷിനെ കാത്തിരിക്കുന്നത്. എല്ലാ സ്വരങ്ങൾക്കും ചെവികൊടുക്കേണ്ട സഭാനാഥൻ!
പൊന്നാനിയുടെ പ്രതിനിധിയായി സഭയിലെത്തിയ, ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ പൂർവവിദ്യാർഥി പി.ശ്രീരാമകൃഷ്ണൻ ഒഴിയുമ്പോൾ പകരം സ്പീക്കറാകുന്നതു സമീപത്തുള്ള തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. ഒറ്റപ്പാലത്തു ശ്രീരാമകൃഷ്ണന്റെ ജൂനിയറായിരുന്നു രാജേഷ്. ഡിവൈഎഫ് ഐ കേരള ഘടകം സെക്രട്ടറിയും പ്രസിഡന്റുമായി ഒരുമിച്ചു നയിച്ചു ഇരുവരും. അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തു രാജേഷ് ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി.
സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിൽ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. 2009ലും 2014ലും പാലക്കാട് എംപി. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. 3 പുസ്തകങ്ങളെഴുതി.
ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ. നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ.)
Content Highlight: MB Rajesh