രാഷ്ട്രീയം വിടാത്ത പ്രവാസം
Mail This Article
അഹമ്മദ് ദേവർകോവിൽ (61)
കോഴിക്കോട് സൗത്ത്
അടിയന്തരാവസ്ഥയ്ക്കെതിരെ സ്കൂൾ മാഗസിനിൽ ലേഖനമെഴുതിയതിന് 16–ാം വയസ്സിൽ അറസ്റ്റിലായിട്ടുണ്ട് അഹമ്മദ് ദേവർകോവിൽ. നാലാം വയസ്സിൽ പിതാവിനെ നഷ്ടമായ അഹമ്മദിനു ബാല്യത്തിൽ ദാരിദ്ര്യം മാത്രമല്ല, അടിയുറച്ച രാഷ്ട്രീയ നിലപാടുകളും കൂട്ടിനുണ്ടായിരുന്നു.
കടല വറുത്തും മിഠായി വിറ്റും പഠനത്തിനു പണം കണ്ടെത്തിയ അഹമ്മദിനെ കുറ്റ്യാടി ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ലേഖനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് എംഎസ്എഫ് ജില്ലാ സെക്രട്ടറിയും സ്കൂൾ ലീഡറുമായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ ചേർന്നാണു പത്താം ക്ലാസ് പരീക്ഷയെഴുതിയത്.
ബിരുദപഠനം പാതിയിൽ നിർത്തി ജീവിതം കരുപ്പിടിപ്പിക്കാൻ മുംബൈയിൽ എത്തിയപ്പോഴും രാഷ്ട്രീയം ഉപേക്ഷിച്ചില്ല. ട്രാവൽ ഏജൻസി നടത്തുന്നതിനൊപ്പം പൊതുരംഗത്തും സജീവമായി. മുംബൈ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മലയാളി സമാജം സെക്രട്ടറിയും മഹാരാഷ്്ട്ര മുസ്‌ലിം ലീഗ് സെക്രട്ടറിയുമായി. 1994 ഐഎൻഎൽ രൂപീകരിച്ചതു മുതൽ പാർട്ടിയിലുണ്ട്.
ഇതിനിടെ ട്രാവൽ ഏജൻസിക്ക് കോഴിക്കോട്ട് ശാഖ തുടങ്ങി നാട്ടിൽ മടങ്ങിയെത്തിയതോടെ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. ഐഎൻഎൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സാബിറ. മക്കൾ: താജുന ഷെർവിൻ, തൻസിഹ ഷെറിൻ, ഷെഫി മോനിസ്.
Content Highlight: Ahamed Devarakovil