പ്രിയതമയുടെ പിൻഗാമി
Mail This Article
ജി.ആർ അനിൽ (58)
നെടുമങ്ങാട്
സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയുമായ ജി. ആർ. അനിലിന്റെ ജനപ്രതിനിധിയായുള്ള അരങ്ങേറ്റം 25 വർഷം മുൻപാണ്. തിരുവനന്തപുരം കോർപറേഷനിൽ. 10 വർഷം നേമം വാർഡ് കൗൺസിലർ. ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മണിക്കൂറുകൾക്കകം നഗരം ശുചീകരിക്കുന്ന ലോകശ്രദ്ധയാകർഷിച്ച ദൗത്യം അന്ന് ആദ്യമായി നടപ്പാക്കിയത് ആരോഗ്യ സമിതി അധ്യക്ഷനായിരുന്ന അനിലിന്റെ നേതൃത്വത്തിലാണ്.
25 വർഷം മുൻപ് ചടയമംഗലം എംഎൽഎയായിരുന്ന ഡോ. ആർ. ലതാദേവിയുടെ ഭർത്താവാണ് ആർ. അനിൽ. വർക്കല എസ്എൻ കോളജിൽ നിന്നു വിരമിച്ച ലതാദേവി പാർട്ടി സംസ്ഥാന നേതാവാണ്.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്ന അനിൽ എഐഎസ്എഫ്, എഐവൈഎഫ്, കിസാൻസഭ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തു പല തവണ പൊലീസ് മർദനവും 3 തവണ ജയിൽ വാസവും അനുഭവിച്ചു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സെക്രട്ടറിയുമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സ്ഥാനം രാജിവച്ചു. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഔഷധി, ഹാന്റെക്‌സ് എന്നിവയുടെ ഡയറക്ടറും കൈത്തറി - ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമായിരുന്നു.
തിരുവനന്തപുരം മൊട്ടമൂട് നടുക്കാട് രാമൻകുട്ടി പിള്ളയുടെയും സരോജിനി അമ്മയുടെയും മകനായ അനിൽ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു പൊളിറ്റിക്‌സിൽ ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽബിയും നേടി. മകൾ: ദേവിക, മരുമകൻ: മേജർ വിഷ്ണു.
Content Highlight: G.R. Anil