ജലം കൊണ്ടു ജയിച്ചൊരാൾ
Mail This Article
കെ.കൃഷ്ണൻകുട്ടി (75)
ചിറ്റൂർ
ജലരാഷ്ട്രീയമാണു കൃഷ്ണൻകുട്ടിയെ വീണ്ടും എംഎൽഎയും മന്ത്രിയുമാക്കിയത്. മന്ത്രിയായിരുന്ന രണ്ടര വർഷം ജലസംരക്ഷണത്തിനും ശുദ്ധജലവിതരണത്തിനും സ്വീകരിച്ച നടപടികളാണ് അതിനു കാരണം.
പാലക്കാട് ചിറ്റൂരിൽ കർഷകനായ അദ്ദേഹത്തിനറിയാം വെള്ളത്തിന്റെ വില. കോൺഗ്രസ് പ്രവർത്തകനായാണു കൃഷ്ണൻകുട്ടി പൊതുജീവിതം ആരംഭിച്ചത്. 1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം നിന്നു. പിന്നീടു ജനതാ പാർട്ടിയിലും തുടർന്നു ജനതാദളിലുമെത്തി. 1980 ൽ ചിറ്റൂരിൽ ജനതാ പാർട്ടി സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎ സിപിഐയിലെ പി. ശങ്കറിനെ തോൽപിച്ചു. 1982 ൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. 1987 ൽ കോൺഗ്രസ് സ്ഥാനാർഥി കെ.എ. ചന്ദ്രനോടു തോറ്റങ്കിലും 1991 ൽ ചന്ദ്രനെ തോൽപിച്ചു. പക്ഷേ,1996 മുതൽ 2006 വരെയുള്ള 3 തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിലെ കെ. അച്യുതനോടു തോറ്റു.
2009 ൽ ജനതാദൾ പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകിയ വിഭാഗത്തിനൊപ്പം നിന്നു. 2014 ൽ മാത്യു ടി. തോമസ് നേതൃത്വം നൽകിയ ജനതാദളിലെത്തി. 2016 ൽ ചിറ്റൂരിൽ അച്യുതനെ തോൽപിച്ചു. ഇടതു സർക്കാരിന്റെ അവസാന രണ്ടര വർഷം മന്ത്രിയായി. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം.
ഭാര്യ വിലാസിനിക്കും മകൻ നാരായണൻകുട്ടിക്കുമൊപ്പം ചിറ്റൂർ വിളയോടിയിൽ എഴുത്താണി വീട്ടിലാണു താമസം. മറ്റു മക്കൾ: ലത ബാലസായി, കെ.അജയൻ, ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു.
Content Highlight: K Krishnankutty