ഡോ. പി.കെ.വാരിയർ ആയുർവേദത്തിന്റെ ശാസ്ത്രീയത തെളിയിച്ചു: മുഖ്യമന്ത്രി
Mail This Article
കോട്ടയ്ക്കൽ ∙ ആയുർവേദമെന്ന പരമ്പരാഗത ചികിത്സാരീതിയുടെ ശാസ്ത്രീയത ലോകത്തിനു കാണിച്ചുകൊടുത്ത വ്യക്തിയാണ് ഡോ. പി.കെ.വാരിയരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ.വാരിയരുടെ നൂറാം ജന്മദിനാഘോഷമായ ‘ശതപൂർണിമ’ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗിയുടെ പൊള്ളുന്ന മനസ്സിന് ആശ്വാസം പകരാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവിജയം. ദേശീയ പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചതുവഴി ലഭിച്ച ജീവിത അവബോധം സാധാരണക്കാരായ ആളുകളെ പരിചരിക്കാൻ അദ്ദേഹത്തിനു കരുത്തേകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടന്ന സംവാദസദസ്സുകൾ ആയുർവേദത്തിന്റെ പ്രചാരം വർധിപ്പിക്കുന്നതിനു കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. കലക്ടർ കെ.ഗോപാലകൃഷ്ണൻ, നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ, ആയുഷ് മുൻ സെക്രട്ടറി ശൈലജചന്ദ്ര, ആര്യവൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി.എം.വാരിയർ, സിഇഒ ഡോ. ജി.സി.ഗോപാലപിള്ള തുടങ്ങിയവർ പങ്കെടുത്തു.
ശതപൂർണിമ ആഘോഷത്തിന്റെ ഭാഗമായി നാളെ മൈസൂരു ജെഎസ്എസ് ആയുർവേദ കോളജുമായി സഹകരിച്ച് ശാസ്ത്രസെമിനാറും 8ന് കോട്ടയ്ക്കൽ വിപിഎസ്‍വി ആയുർവേദ കോളജുമായി ചേർന്നു പ്രഭാഷണ പരമ്പരയും ഓൺലൈനായി നടക്കും. ജൂൺ 8ന് (ഇടവത്തിലെ കാർത്തിക) ആണ് പി.കെ.വാരിയരുടെ ജന്മദിനം.
English Summary: P.K. Warrier's 100th birthday anniversary inauguration