ADVERTISEMENT

തിരുവനന്തപുരം ∙ തുടർഭരണം സമ്മാനിച്ച ജനങ്ങൾക്കു നന്ദി. ഒരു വർഷം തുടർച്ചയായി ആരോപണങ്ങളിലൂടെ ആക്രമിച്ച പ്രതിപക്ഷത്തിനു കുത്ത്. ബജറ്റുകളിൽ പതിവായി കാണാറുള്ള നിശിതമായ കേന്ദ്ര വിരുദ്ധ പരാമർശങ്ങളില്ലാത്ത കെ.എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റിലെ രാഷ്ട്രീയം ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെയും തന്റെ മുൻഗാമി ഡോ.ടി.എം. തോമസ് ഐസക്കിനെയും ആദ്യവാചകത്തിൽ തന്നെ ഓർമിച്ച ബാലഗോപാൽ കോവിഡ് രണ്ടാം തരംഗത്തെയും അതു സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളെയും അതിജീവിക്കുന്നതിനുള്ള നിർദേശങ്ങളാണു പ്രധാനമായി ബജറ്റിൽ ഉൾപ്പെടുത്തിയത്. 

ബജറ്റ് തയാറാക്കുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ചില സംഭവവികാസങ്ങളാണു പുതുക്കിയ ബജറ്റ് അവതരിപ്പിക്കാൻ കാരണമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ആഘാതം പരമാവധി കുറച്ചും മൂന്നാം തരംഗം പൂർണമായി ഒഴിവാക്കിയും മാത്രമേ സമ്പദ് ഘടനയുടെ വീണ്ടെടുപ്പു സാധ്യമാകൂ.

പ്രതിപക്ഷത്തിനു പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടോ മാധ്യമങ്ങളെ അധികാരം ഉപയോഗിച്ചു നിശ്ശബ്ദമാക്കിക്കൊണ്ടോ അല്ല ഭരണത്തുടർച്ച ഉണ്ടായത്. ഇത്രമാത്രം ദയയില്ലാത്ത ആക്രമണത്തിനു വിധേയമായ ഒരു സർക്കാർ അടുത്ത കാലത്തു കേരളത്തിൽ ഉണ്ടായിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നാക്രമണം കൂടിയായപ്പോൾ എല്ലാവരും ചേ‍ർന്നുളള കലാശക്കൊട്ടായി അതുമാറി. 

ഏതാണ്ട് ഒരു വർഷം നീണ്ട ആക്രമണമാണ് ഒന്നാം പിണറായി സർക്കാരിനു നേരിടേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്താത്തതല്ല അവരുടെ പരാജയ കാരണം. എത്തിയ വാർത്തകൾ ഓരോ വ്യക്തിയും ഓരോ കുടുംബവും സസൂക്ഷ്മം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുത്തതാണ്. 

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 3.82% ഇടിവാണുണ്ടായത്. പൊതു വരുമാനത്തിൽ 18.77% ഇടിവുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Kerala Budget 2.0, KN Balagopal, budget speech 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com