ADVERTISEMENT

തിരുവനന്തപുരം ∙ 8900 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച ധനമന്ത്രിയുടെ വിശദീകരണം ബജറ്റിൽ വരുത്തിയ ഭേദഗതിയാണെന്നു പ്രതിപക്ഷം വിമർശിച്ചു. ബജറ്റിൽ ഒളിപ്പിച്ചുവച്ച കാപട്യത്തിന്റെ തെളിവാണിതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

മഹാമാരി ജീവിതം തകർത്തവരുടെ കൈകളിലേക്കു നേരിട്ടു പണമെത്തിക്കാനായി 8900 കോടി നീക്കിവച്ചെന്ന ബജറ്റ് പ്രഖ്യാപനത്തെ വാർത്താസമ്മേളനത്തിൽ ആദ്യം പ്രതിപക്ഷനേതാവ് സ്വാഗതം ചെയ്തു. അപ്പോഴാണ്, തൊട്ടുമുൻപു ധനമന്ത്രി വാർത്താസമ്മേളനത്തിൽ അതു പെൻഷനും തൊഴിലുറപ്പു പദ്ധതിയും മറ്റും ചേർന്ന തുകയാണെന്നു വിശദീകരിച്ച കാര്യം മാധ്യമപ്രവർത്തകർ അറിയിച്ചത്. ഇതോടെ ബജറ്റ് പ്രസംഗത്തിലെ ബന്ധപ്പെട്ട ഭാഗം പ്രതിപക്ഷനേതാവ് വായിച്ചു. ജനങ്ങൾക്കു പുതിയ സഹായം എന്നല്ലേ ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയൂവെന്നു സതീശൻ ചോദിച്ചു.

20,000 കോടിയുടെ പുതിയ പാക്കേജ് തന്നെ തട്ടിപ്പാണെന്നാണ് ഇതിൽനിന്നു കരുതണം. ഉത്തേജക പാക്കേജെന്നു പറഞ്ഞ് അവതരിപ്പിച്ച ശേഷം കരാറുകാരുടെ കുടിശിക തീർത്ത മാതൃകയാണ് ഈ ബജറ്റും പിന്തുടരുന്നത്. ഖജനാവിൽ തോമസ് ഐസക് മാറ്റിവച്ചെന്നു പറഞ്ഞ 5000 കോടി രൂപ എവിടെപ്പോയി? ബജറ്റ് എസ്റ്റിമേറ്റുകളിൽ പൊരുത്തക്കേടുണ്ട്.

ബജറ്റിൽ അനാവശ്യമായി രാഷ്ട്രീയം കുത്തിനിറച്ചതായി സതീശൻ ആരോപിച്ചു. പുത്തരിക്കണ്ടം മൈതാനത്തു പറയേണ്ട കാര്യങ്ങൾ ബജറ്റിൽ എഴുതിവയ്ക്കേണ്ട കാര്യമില്ല. തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഭൂപരിഷ്കരണ നിയമഭേദഗതിക്കാണു സർക്കാർ മുതിരുന്നത്. ഇക്കാര്യം പ്രതിപക്ഷവുമായി ചർച്ച ചെയ്യണം.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം ഒട്ടും സുഖകരമാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണു ബജറ്റ് നൽകുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർഷകരക്ഷയ്ക്കായി കാതലായ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു മോൻസ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

English Summary: Opposition Leader VD Satheesan criticises government over Budget
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com