ADVERTISEMENT

കൊച്ചി∙ തോട്ടം മേഖലയിൽ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും സംസ്കരണവും വിപണനവും സാധ്യമാക്കാനുമുള്ള ബജറ്റ് നിർദേശം കാർഷിക കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആയിരക്കണക്കിനു കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാനുതകുന്ന മുന്നേറ്റം സാധ്യമാണ് ഈ മേഖലയിൽ.

വൻകിട, ചെറുകിട തോട്ടമുടമകൾക്കും കർഷകർക്കും മാത്രമല്ല, ഭക്ഷ്യസംസ്കരണ–വിപണന–സംരംഭകർക്കും വ്യവസായികൾക്കുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ ഫലവർഗക്കൃഷി വികസനത്തിലൂടെ സാധ്യമാകും. വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഫാം ടൂറിസം മേഖലയുടെ വികസനത്തിനും ഇതു വഴിവയ്ക്കും. ഫലവർഗക്കൃഷിയുടെ സാധ്യതകൾ തുറന്നുകാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ഭാവിഫലം’ പരമ്പരയിലെ നിർദേശങ്ങൾക്കുള്ള അംഗീകാരം കൂടിയായി ഈ ബജറ്റ് നിർദേശം. ഈ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകൾ മുൻകൈയെടുത്തു വിദഗ്ധരുമായി ചേർന്നു പഠനവും ചർച്ചയും നടത്തി നയം രൂപീകരിച്ച് 6 മാസത്തിനകം പദ്ധതി തയാറാക്കാനാണു ബജറ്റ് നിർദേശം. ഇതിനായി 2 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

ചരിത്രപരമായ നീക്കത്തെ സ്വാഗതം ചെയ്യുകയാണു തോട്ടം മേഖല. ഭാവിയിലെ വൻ സാധ്യതകളെ മുന്നിൽ കണ്ടാകണം നയം ആവിഷ്കരിക്കാനെന്നു ഫലവർഗ കൃഷി– ഗവേഷണ സ്ഥാപനമായ ഹോംഗ്രോൺ ബയോടെക് മാനേജിങ് ഡയറക്ടർ ജോസ് ജേക്കബ് പറഞ്ഞു. കേരള വിപണിയെയും ഇതര സംസ്ഥാന–രാജ്യാന്തര വിപണിയെയും മുന്നിൽ കണ്ടാകണം നയരൂപീകരണം. മികച്ച ലോജിസ്റ്റിക്സ് ശൃംഖലയും കോൾഡ് സ്റ്റോറേജ് ശൃംഖലയും സജ്ജമാകണം. യുവതലമുറ തോട്ടം–കാർഷികമേഖലകളോടു മുഖംതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാനും അവരെ പുതിയ സംരംഭങ്ങളിലേക്ക് ആകർഷിക്കാനും ഉതകും.

നാലോ അഞ്ചോ വ്യത്യസ്ത കാലാവസ്ഥാ സീസണുകളുള്ളതിനാൽ പല പുതിയ ഇനം പഴങ്ങളും കേരളത്തിൽതന്നെ പലയിടത്തും പല മാസങ്ങളിലായി വിളയും. ഇത് ഏറെക്കുറെ 9 മാസത്തോളം നീളുന്ന വിളവ് ഉറപ്പാക്കും. അതിനാൽ തന്നെ ഭക്ഷ്യസംസ്കരണം, മൂല്യവർധിത ഉൽപാദനം, വിപണനം, കയറ്റുമതി, തൊഴിൽ, ടൂറിസം മേഖലകൾക്കും ഇത്രയും നീണ്ട സീസൺ ലഭിക്കും.

പ്ലാന്റർമാരുടെ സ്ഥിതി വളരെ കഷ്ടം

‘300 വർഷം മുൻപു കൃഷി ചെയ്തിരുന്ന അതേ വിളകൾ മാത്രമേ ഇപ്പോഴും അനുവദിക്കൂ എന്ന രീതി മാറിയേ തീരൂ. പണ്ടൊക്കെ സിനിമകളിൽ പ്ലാന്റർമാരെ ചിത്രീകരിക്കുന്നത് അതിസമ്പന്നർ ആയിട്ടായിരുന്നു. ഇപ്പോൾ അവരുടെ സ്ഥിതി വളരെ കഷ്ടമാണ്.’ – മന്ത്രി കെ.എൻ. ബാലഗോപാൽ

തോട്ടങ്ങളിൽ പൊളിച്ചെഴുത്ത്

തിരുവനന്തപുരം ∙ തോട്ടങ്ങളിൽ ഫല വൃക്ഷങ്ങൾ കൃഷി ചെയ്യാനുള്ള നയം മാറ്റം ബജറ്റിൽ പ്രഖ്യാപിച്ചതോടെ ഭൂപരിഷ്കരണ നിയമ ഭേദഗതിക്ക് എൽഡിഎഫ് തയാറെടുക്കുന്നതു വ്യക്തമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ തത്വത്തിൽ ഇതിന് സിപിഎം അനുമതി നൽകിയിരുന്നതാണ്. സിപിഐയുടെ കൃഷി വകുപ്പ് മുൻകൈ എടുത്തെങ്കിലും റവന്യു മന്ത്രി എതിർത്തതോടെ ആ പാർട്ടിയിൽ രണ്ട് അഭിപ്രായമായി; ഒടുവിൽ, തൽക്കാലം നീട്ടി വയ്ക്കാൻ തീരുമാനിച്ചു.

കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി എന്ന അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ബാലഗോപാൽ ഈ നിർദേശം ബജറ്റിൽ ഉൾപ്പെടുത്തിയത്. പുതിയ വിളകളായ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവ കൃഷി ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ ഭൂപരിഷ്കരണ ഭേദഗതിക്കാണു നീക്കം.

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമിയിൽ പഴവർഗങ്ങളോ മറ്റു വിളയോ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാനുള്ള നിയമപരിരക്ഷ ഇല്ലാതാകും.

കർഷകരും തോട്ടം ഉടമകളും അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്തു മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ തന്നെയാണ് നയം മാറ്റത്തിനു മുൻകൈ എടുത്ത് മുഖ്യമന്ത്രിക്കും സിപിഐ നേതൃത്വത്തിനും കത്തു നൽകിയത്. സിപിഐയിൽ ചർച്ചയ്ക്കു വച്ചപ്പോൾ കൃഷി, റവന്യു മന്ത്രിമാരുടെ വിശദ റിപ്പോർട്ട് തേടി. ഭൂമിയെ തൊടുമ്പോൾ റവന്യു വകുപ്പിൽ ഉയരുന്ന എതിർപ്പ് അന്നത്തെ മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രകടിപ്പിച്ചതോടെ തർക്കം നിലനിൽക്കെ മുന്നോട്ടു പോകേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. ഭൂപരിഷ്കരണ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ് എന്നതിനാൽ ഇവിടെ പാസ്സായാലും സർക്കാരിന്റെ കാലാവധിക്കുള്ളിൽ പ്രാബല്യത്തിൽ വരില്ലെന്നും കണക്കിലെടുത്തു.

ആദ്യബജറ്റിൽ തന്നെ ബാലഗോപാൽ ഈ നിർദേശം ഉൾപ്പെടുത്തിയതോടെ സിപിഐക്ക് ഇക്കാര്യം വീണ്ടും ചർച്ച ചെയ്യേണ്ടി വരും. നയം മാറ്റത്തിനു കഴിയുമെന്ന പ്രതീക്ഷയിലാണ് പഴവർഗ കൃഷിയെ അനുകൂലിക്കുന്നവർ.

English Summary: Kerala budget suggests to plant new fruit trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com