ചെറുകപ്പലുകളിൽ കോഴിക്കോട്–കൊച്ചി ചരക്കുനീക്കം ഈ മാസം; 3 ഏജൻസികളുമായി ധാരണ
Mail This Article
കോഴിക്കോട് ∙ ചെറുകപ്പലുകൾ വഴി കൊച്ചി – കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ നടത്തിത്തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് പാതയിൽ ചരക്കുനീക്കത്തിനു കപ്പലുകൾ ഓടിക്കാൻ 3 ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മലയാള മനോരമ സംഘടിപ്പിച്ച ‘മിനിസ്റ്റർ ലൈവ്’ പ രിപാടിയിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്തു ചരക്കുനീക്കത്തിനു ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
നിലവിൽ കൊച്ചിയിൽ നിന്നു ചരക്ക് റോഡ് മാർഗം കോഴിക്കോട് എത്തിക്കാൻ കച്ചവടക്കാരന് 25,000 രൂപയെങ്കിലും ചെലവു വരും. ജലഗതാഗതം വഴിയാണെങ്കിൽ ചെലവ് 8,000 രൂപയായി കുറയും. കേരളത്തിലെ തുറമുഖങ്ങളിലെ 3 മീറ്റർ ആഴം 7 മീറ്റർ വരെ ആക്കിയാൽ കൂടുതൽ വലിയ കപ്പലുകൾ വഴി ചരക്കുനീക്കം നടത്താനാകും. ലക്ഷദ്വീപിൽ നിന്നുള്ള ചരക്കുനീക്കം മംഗലാപുരത്തേയ്ക്കു മാറ്റാൻ നീക്കം നടക്കുന്നുണ്ട്. അതു കേരളത്തിനു നഷ്ടമാകാതിരിക്കാൻ പുതിയ ഗതാഗത സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 60% ജോലികളും പൂർത്തിയായി. കല്ലിന്റെ ക്ഷാമമാണ് ഇപ്പോഴുള്ള പ്രശ്നം. ഇതു പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 2 വർഷത്തിനുള്ളിൽ വിഴിഞ്ഞം പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകും.
സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൂഴിമണൽ ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ മാതൃകയിൽ സംസ്ഥാനത്തു കൂടുതൽ മേഖലകളിൽ പ്ലാന്റ് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. പൊന്നാനി വാണിജ്യ–തുറമുഖം പദ്ധതി വേഗത്തിലാക്കും. കണ്ണൂർ അഴീക്കൽ തുറമുഖത്തിന്റെ വികസനത്തിനു വിശദരൂപരേഖ തയാറാക്കാൻ ഏജൻസിയെ ഏൽപിച്ചിട്ടുണ്ടെന്നും മന്ത്രി ദേവർകോവിൽ പറഞ്ഞു.
English Summary: Minister Ahammed Devarkovil on Kozhikode- Kochi goods trasport