ADVERTISEMENT

നെടുമ്പാശേരി ∙ കോവിഡ് കാലത്ത് പുതിയ വളർച്ചാവഴികൾ ആവിഷ്കരിച്ച് സിയാൽ. യാത്രക്കാരുടെ എണ്ണവുമായി ബന്ധപ്പെടുത്താതെ വിമാനത്താവള ബിസിനസ് ലാഭകരമായി നടത്തുകയാണ് ലക്ഷ്യമെന്ന് വിരമിച്ച മാനേജിങ് ഡയറക്ടർ വി. ജെ. കുര്യൻ യാത്രയയപ്പു ചടങ്ങിൽ അറിയിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ 10 വർഷത്തിനകം, ലാൻഡിങ് ചാർജ് ഇല്ലാത്ത ലോകത്തെ ആദ്യ വിമാനത്താവളമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ തയാറാണ്. സിയാലിന്റെ ഉടമസ്ഥതയിലുള്ള 100 ഏക്കർ സ്ഥലത്ത് വിവിധ വിനോദ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കുക വഴി വിമാന കമ്പനികൾക്ക് ലാൻഡിങ് ഫീസ് ഒഴിവാക്കി നൽകുകയാണ് പദ്ധതി.കൂടുതൽ വിമാന സർവീസുകൾ ഇവിടെ നിന്ന് ആരംഭിക്കാനുമാകും.

എയർപോർട്ട് സിറ്റി എന്ന പേരിൽ വിവിധ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നതു വഴി യാത്രക്കാരില്ലെങ്കിലും കമ്പനിക്ക് ലാഭകരമായി പ്രവർത്തിക്കാനാകും. കോവിഡ് മൂലം ഇപ്പോൾ 80 കോടിയോളം രൂപയുടെ പ്രവർത്തന നഷ്ടത്തിലാണ് സിയാൽ. കോവിഡ് പ്രതിസന്ധി കഴിയുന്നതോടെ പഴയ പ്രതാപത്തിലേക്ക് തിരികെ വരും. 60 പ്രതിദിന സർവീസുകളെങ്കിലും കൊച്ചിയിൽ നിന്നുണ്ടായാൽ വിമാനത്താവളത്തിന് ലാഭകരമായി പ്രവർത്തിക്കാനാവും.

അതിവേഗ റെയിൽ പദ്ധതിക്കായി നെടുമ്പാശേരി വിമാനത്താവളത്തോടു ചേർന്ന് ഒരേക്കർ സ്ഥലം വിട്ടു നൽകും. ഇവിടെ സ്റ്റേഷൻ നിർമിച്ചു നൽകാമെന്നും അറിയിച്ചിട്ടുണ്ട്. പയ്യന്നൂരിലെ 12 മെഗാവാട്ട് സോളർ പ്ലാന്റും അരീപ്പാറ ജലവൈദ്യുത പദ്ധതിയും ഈ മാസം കമ്മിഷൻ ചെയ്യാനാകും. ജലപാത 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും– വി. ജെ. കുര്യൻ വ്യക്തമാക്കി. യാത്രയയപ്പു ചടങ്ങിൽ സിയാലിലെയും ഇതര ഏജൻസികളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. കലക്ടർ എസ്. സുഹാസ് മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഏറ്റെടുത്തു.

English Summary: CIAL MD VJ Kurian's sent off

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com