ലക്ഷദ്വീപ്: ലോക്ഡൗൺ കാല സഹായം വിശദീകരിക്കാൻ ഹൈക്കോടതി നിർദേശം
Mail This Article
കൊച്ചി ∙ ലക്ഷദ്വീപിൽ ലോക്ഡൗൺ സമയത്ത് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാൻ സ്വീകരിച്ച നടപടികളും ലക്ഷ്യമിടുന്നവയും വ്യക്തമാക്കി വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു നിർദേശം നൽകി. ദ്വീപ് നിവാസികൾക്ക് ഭക്ഷ്യസുരക്ഷാ കിറ്റ് നൽകുന്നതിലും അവശ്യവസ്തുക്കൾ എത്തിക്കുന്നതിലും വീഴ്ചയുണ്ടാകില്ലെന്നു ഭരണകൂടം അറിയിച്ചു. മതിയായ അരി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒക്ടോബർവരെ വിതരണത്തിനുള്ള അരി സ്റ്റോക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ കോടതി ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടറുടെ വിശദീകരണ പത്രിക നൽകാൻ നിർദേശിക്കുകയായിരുന്നു. ഹർജി 15ന് വീണ്ടും പരിഗണിക്കും.
ലോക്ഡൗൺ പിൻവലിക്കുകയും ദ്വീപ് ജീവിതം സാധാരണ നിലയിൽ എത്തുകയും ചെയ്യുന്നതുവരെ അരിയും ആവശ്യമുള്ള മറ്റു വസ്തുക്കളും ഉൾപ്പെടെ ഭക്ഷ്യ കിറ്റ് നൽകാൻ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ളവർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിനി നിവാസി കെ.കെ.നസിഹ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഭരണകൂടത്തിന്റെ വാദങ്ങൾ
ദ്വീപ് നിവാസികൾക്ക് പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിവഴി 110 മെട്രിക് ടൺ അരി വിതരണം ചെയ്യുന്നുണ്ട്. മേയിൽ 38,236 പേർക്ക് നൽകി. ദ്വീപ് നിവാസികളുടെ പ്രധാന ജീവിതോപാധിയായ മൽസ്യബന്ധനം അനുവദിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും നടത്തുന്നു. കോവിഡ് പ്രഥമചികിത്സാ കേന്ദ്രങ്ങളിലുള്ള 5357 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്.
English Summary: High court intervenes in Lakshadweep issue, message for administrator