വിദേശമദ്യക്കടത്ത് കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ ഇടപെട്ട എസ്എച്ച്ഒയ്ക്കു സസ്പെൻഷൻ
Mail This Article
തൊടുപുഴ ∙ വിദേശമദ്യം കടത്തിയതിനു കോട്ടയം നർകോട്ടിക് സെൽ പിടികൂടിയ പ്രതികളെ വിട്ടയയ്ക്കാൻ ഇടപെട്ട തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്പെൻഷൻ. തൊടുപുഴ എസ്എച്ച്ഒ സുധീർ മനോഹറിനെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ വിധേയമായി 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പ്രതികളുമായുള്ള എസ്എച്ച്ഒയുടെ ബന്ധം അന്വേഷിക്കാൻ ഇടുക്കി നർകോട്ടിക് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിന് അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. കഴിഞ്ഞ മാസം ആദ്യം പാലാ പുലിയന്നൂരിൽ നിന്നു 490 കുപ്പി വിദേശമദ്യവുമായി വന്ന വാഹനം കോട്ടയം നർകോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ സുധീർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് പാലായിലെ ഗുണ്ടാ നേതാവിന്റെ സംഘമാണു വാഹനത്തിൽ വിദേശമദ്യം കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
English Summary: Police officer suspended