യുഡിഎഫിന്റെ ഏകോപന ചുമതലയിലേക്ക് ആര് ? പേരുകളില്ലാതെ ഹൈക്കമാൻഡ്
Mail This Article
ന്യൂഡൽഹി ∙ യുഡിഎഫ് കൺവീനറെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്കു കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരുടെ നിയമനങ്ങളിലെന്ന പോലെ കൺവീനറുടെ കാര്യത്തിലും ഗ്രൂപ്പ് താൽപര്യങ്ങൾ നോക്കില്ലെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. കൺവീനറെ കൂടി നിയമിച്ചാൽ, കേരളത്തിൽ കോൺഗ്രസിനു പുതിയ മുഖം നൽകാനുള്ള ഹൈക്കമാൻഡിന്റെ ദൗത്യം പൂർത്തിയാവും.
കൺവീനർ ആരാകണമെന്നതു സംബന്ധിച്ചു ഘടകകക്ഷികളുടെ അഭിപ്രായം വരുംദിവസങ്ങളിൽ തേടും. തീരുമാനം അടിച്ചേൽപിക്കില്ലെന്നും ഘടകകക്ഷികളുമായും ഗ്രൂപ്പ് നേതാക്കളുമായും കൂടിയാലോചിച്ച് സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇതിനായി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിയോഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും.
സംസ്ഥാന നേതാക്കൾ ഒറ്റപ്പേര് നിർദേശിക്കുമെന്ന പ്രതീക്ഷ ഹൈക്കമാൻഡിനില്ല. പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലുള്ള പരിഭവം മാറാത്ത ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റായി ആരെയും നിർദേശിച്ചിരുന്നില്ല.
വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട കെ.വി. തോമസ്, കൺവീനർ പദവിയിലേക്കു പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ഉറപ്പുകളൊന്നും ദേശീയ നേതൃത്വം അദ്ദേഹത്തിനു നൽകിയിട്ടില്ല. കൂടുതൽ പേരുകൾ ഉയർന്നുവന്നേക്കാമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
English Summary: High command to choose new UDF convener