ADVERTISEMENT

വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേ‍ഞ്ചിൽ ഉൾപ്പെട്ട മുട്ടിൽ സൗത്ത് വില്ലേജിൽ ആദിവാസികൾക്ക് ഉൾപ്പെടെ പതിച്ചു നൽകിയ ഭൂമിയിലെ ഈട്ടി മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തിയതു പുറത്തായതോടെ വിവാദങ്ങൾക്കു തുടക്കം. കൂടുതൽ ജില്ലകളിൽ നടന്ന സമാനമായ മരംമുറികളും പുറത്തായി. വയനാട്ടിലെ 101 ഈട്ടി മരങ്ങൾക്കു പുറമേ തൃശൂർ (600), ഇടുക്കി (600), എറണാകുളം (500) എന്നിവിടങ്ങളിലും വ്യാപക മരം മുറി നടന്നതായാണു വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. പട്ടയ ഭൂമിയിൽ നിന്നാണു മരം മുറിച്ചു കടത്തിയതെങ്കിലും പിന്നിൽ പ്രവർത്തിച്ചതു വലിയ ലോബികൾ.

മുറിക്കാൻ അനുമതിയില്ലാത്ത ഈട്ടി മരങ്ങൾ എല്ലായിടത്തും മുറിച്ചു. തേക്കും പലയിടത്തും മുറിച്ചു. മുട്ടിലിൽ നിന്നു കടത്തിയ 101 മരങ്ങൾ എറണാകുളത്തു നിന്നു പിടിച്ചെടുത്തു. മറ്റുള്ളവ എവിടെയെന്ന അന്വേഷണം തുടരുന്നു.

പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങളെല്ലാം മുറിക്കാമെന്ന 2020 ഒക്ടോബറിലെ റവന്യു വകുപ്പിന്റെ ഉത്തരവിന്റെ മറവിലായിരുന്നു മരം മുറി. നിയമ വിരുദ്ധമായ ഈ ഉത്തരവ് വിവാദമായതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ പിൻവലിച്ചതാണ്.

ഉദ്യോഗസ്ഥ കള്ളക്കളി

മരം കൊള്ളയുമായി ബന്ധപ്പെട്ടു വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ കള്ളക്കളികളും വെളിച്ചത്തായി. മുറിച്ച മരങ്ങൾ കടത്താൻ കൂട്ടു നിൽക്കാത്ത റേഞ്ച് ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ മറ്റൊരു മരം മുറി കേസിൽ പ്രതികളാക്കി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജൻ റിപ്പോർട്ട് തയാറാക്കി. ഇതു മേലധികാരികൾക്കു നൽകും മുൻപ് 2 ചാനലുകളിൽ വാർത്തയായി വന്നു. ഇതിനിടെ, സാജൻ നിയമ വിരുദ്ധ ഇടപെടലിനു നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി റേഞ്ച് ഓഫിസർ എം.കെ.സമീർ വനം മേധാവിക്കുൾപ്പെടെ പരാതി നൽകി. 

ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറിനെ അന്വേഷണത്തിനായി നിയോഗിച്ചു. എൻ.ടി. സാജന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ താറടിച്ചു കാണിക്കാൻ ലക്ഷ്യമിട്ടാണെന്നും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ട്. സാജനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

എന്തുകൊണ്ട് നിയമവിരുദ്ധം

1964 ലെ കേരള ഭൂപതിവു ചട്ട പ്രകാരം ഭൂമി കർഷകർക്കു പതിച്ചു നൽകിയാലും അവിടെയുള്ള ഷെഡ്യൂൾ വിഭാഗത്തിൽപ്പെട്ട ചന്ദനം, തേക്ക്, ഈട്ടി, എബണി എന്നീ മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പട്ടയ ഉടമകൾക്ക് മുറിക്കാനോ വിൽക്കാനോ അവകാശമില്ല. സർക്കാരിന് വില അടച്ചും സ്വന്തമാക്കാനാവില്ല.ഇതിൽ ഇളവ് വേണമെന്ന് ഏറെക്കാലമായി കർഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. കർഷകർ നട്ടു വളർത്തിയതും പട്ടയ ഭൂമിയിൽ കിളിർത്തു വളർന്നതുമായ മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്നായിന്നു ആവശ്യം. കഴിഞ്ഞ സർക്കാരും ഇതിന് അനുകൂല നിലപാട് സ്വീകരിച്ചു. 

എന്നാൽ, ആവശ്യം നിയമപരമായി നടപ്പാക്കണമെങ്കിൽ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. നിയമം നിലനിൽക്കെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അതിനെ മറികടക്കാനാവില്ല. പക്ഷേ നിയമഭേദഗതിക്കു മുതിരാതെ ആവശ്യം അംഗീകരിച്ചുള്ള നിയമ വിരുദ്ധമായ ഉത്തരവ് ഇറക്കിയതാണു പ്രശ്നമായത്. ആദ്യം റവന്യു വകുപ്പ് സർക്കുലർ ഇറക്കി. ഇതിൽ അവ്യക്തതയുണ്ടെന്നു പരാതി ഉയർന്നതോടെയാണ് ഉത്തരവായിറക്കിയത്.

പട്ടയ ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ചു തന്ന സമയത്തു വൃക്ഷ വില അടച്ചു റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം പട്ടയ ഉടമയ്ക്കാണെന്നും അവ അവർക്കു മുറിക്കാമെന്നുമായിരുന്നു ഉത്തരവ്. ഇതിനു തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാമെന്ന വിചിത്ര നിർദേശവും ഉത്തരവിൽ ഉൾപ്പെടുത്തി. ഈ ഉത്തരവ് സൗകര്യം പോലെ വ്യഖ്യാനിച്ചാണ് മരംമുറി നടന്നത്. 

മരംമുറി ഉത്തരവു മുതൽ മരം കടത്ത് വരെ

∙ 2020 മാർച്ച് 11

പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം മുറിക്കാൻ അനുമതി നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. വി.വേണുവിന്റെ സർക്കുലർ.

∙2020 ഒക്ടോബർ 24 

സർക്കുലറിൽ അവ്യക്തതയുണ്ടെന്ന് കലക്ടർമാർ ഉൾപ്പെടെ പരാതിപ്പെട്ടതോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ജയതിലക് ഉത്തരവിറക്കുന്നു.

∙2020 നവംബർ, ഡിസംബർ, 20121 ജനുവരി 

വയനാട്ടിലും തൃശൂരിലും ഇടുക്കിയിലും എറണാകുളത്തുമായി പട്ടയ ഭൂമികളിൽ നിന്നു വ്യാപക മരം മുറി. പട്ടയ ഉടമകളായ ആദിവാസികളിൽ നിന്നുൾപ്പെടെ നിസ്സാര വിലയ്ക്ക് മരങ്ങൾ സ്വന്തമാക്കി.

∙ 2021 ജനുവരി 30

മുട്ടിലിൽ മുറിച്ച ഈട്ടി മരങ്ങൾ നീക്കുന്നതിന് മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീറിനു ലഭിച്ച 14 അപേക്ഷകളും നിരസിക്കുന്നു. 

∙2021 ഫെബ്രുവരി 2

പട്ടയ ഭൂമിയിലെ മരം മുറിക്ക് അനുമതി നൽകിയ വിവാദ ഉത്തരവ് പിൻവലിക്കുന്നു. 

∙2021 ഫെബ്രുവരി 3

മുട്ടിലിൽ മുറിച്ച മരങ്ങൾ അനുമതി ലഭിക്കും മുൻപേ എറണാകുളത്തേക്കു കൊണ്ടുപോകുന്നു. വൈത്തിരി ചെക് പോസ്റ്റിൽ തടിലോറികൾ കടന്നു പോയത് വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ

∙ 2021 ഫെബ്രുവരി 12

മുട്ടിലിൽ നിന്നു മുറിച്ച മരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെതിരെ സമർപ്പിച്ച അപ്പീലുകൾ ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ തള്ളുന്നു.

∙ 2021 ഫെബ്രുവരി 12

വനം വകുപ്പ് ഇൻസ്പെക്‌ഷൻ വിങ്ങിന്റെ ചുമതല വഹിച്ചിരുന്ന ജെ.ദേവപ്രസാദ് അവധിയിൽ പോയതിനു പകരം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജന് ചുമതല. മുട്ടിൽ കേസ് അന്വേഷിക്കേണ്ട ഇദ്ദേഹം കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന് ആരോപണം. റേഞ്ച് ഓഫിസറോട് പ്രതികൾക്കെതിരായ വകുപ്പുകൾ മാറ്റി എഴുതാനും ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനോട് റേഞ്ച് ഓഫിസർക്കെതിരെ നടപടി എടുക്കാനും ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. 

∙ 2021 ഫെബ്രുവരി 13

റേഞ്ച് ഓഫിസർ 27 വരെ അവധിയിൽ. സാജന്റെ ഇടപെടലുകളെക്കുറിച്ച് വനം മേധാവിക്ക് പരാതി. സംരക്ഷണം ആവശ്യപ്പെട്ട് കലക്ടർക്കും എസ്പിക്കും നിവേദനം.

∙ 2021 ഫെബ്രുവരി 16

ദേവപ്രസാദിനോട് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ വനം മേധാവി നിർദേശിച്ചു. എന്നാൽ ചുമതല തിരികെ കൈമാറുന്നതിനു മുൻപ് മണിമലക്കുന്നിൽ വനഭൂമിയിൽ നിന്ന് 7 ഈട്ടി മുറിച്ചു കടത്തിയതിൽ റേഞ്ച് ഓഫിസറും ഡപ്യൂട്ടി റേഞ്ച് ഓഫിസറും കുറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ട് തയാറാക്കി. 

∙2021 ഫെബ്രുവരി 20

ഫോറസ്റ്റ് റേഞ്ചറുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം മേധാവിക്ക് സാജനെതിരെ റിപ്പോർട്ട്; നടപടിക്കും ശുപാർശ.

∙2021 മേയ് 29

വനം മന്ത്രി എ.കെ.ശശീന്ദ്രനെ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ സാജൻ സന്ദർശിച്ചു. മുട്ടിൽ മരം കേസിലെ പ്രതികൾ അന്ന് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രനെ സന്ദർശിച്ചതു സംബന്ധിച്ചും ആരോപണം ഉയർന്നു.

∙ 2021 ജൂൺ 2

പി.ടി.തോമസും ടി.സിദ്ധിഖും വിഷയം നിയമ സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് റവന്യു മന്ത്രി വയനാട് കലക്ടറോട് റിപ്പോർട്ട് തേടി. അടുത്ത ദിവസം കലക്ടർ റിപ്പോർട്ട് നൽകി. നഷ്ടപ്പെട്ട മരം മുഴുവൻ തിരിച്ചു പിടിച്ചെന്നും സർക്കാരിനു നഷ്ടമില്ലെന്നും റിപ്പോർട്ട്. മറ്റു ജില്ലകളിലെ മരം കടത്തും വെളിച്ചത്താവുന്നു.

English Summary: Muttil illegal tree felling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com