റേഞ്ച് ഫോറസ്റ്റ് ഓഫിസർ: 54 പേരെ നേരിട്ട് നിയമിക്കണമെന്ന കത്ത് വിവാദത്തിൽ
Mail This Article
തിരുവനന്തപുരം∙വനസംരക്ഷണത്തിൽ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നേരിട്ടു നിയമിക്കാനുള്ള മുൻ വനം മേധാവിയുടെ കത്ത് വിവാദത്തിൽ. വനം മേധാവിയുടെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വനം വന്യജീവി വകുപ്പ്) ദേവേന്ദ്ര കുമാർ വർമയാണ് വിരമിക്കുന്നതിനു തൊട്ടു മുൻപ് വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് കത്തു നൽകിയതെന്നും ദുരൂഹതയുണ്ടെന്നുമാണ് ആരോപണം.
കഴിഞ്ഞ മാസം 27 നാണു മുൻ വനം മേധാവി കത്തയച്ചത്. ഇദ്ദേഹം 31 നു വിരമിച്ചു. ചട്ട ലംഘനത്തിനെതിരെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിക്കു പരാതി നൽകി.
വയനാട് മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ഇതേ ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉയർന്നിരുന്നു. അതേസമയം, മുൻ വനം മേധാവിയുടെ ശുപാർശയെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കുമെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ചട്ടങ്ങളിൽ പറയുന്നത് :
കേരള ഫോറസ്റ്റ് സർവീസ് സ്പെഷൽ റൂൾ പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറസ്ട്രി എജ്യുക്കേഷൻ നിർദേശിക്കുന്ന ഫോറസ്ട്രി കോളജിൽ 18 മാസത്തെ പരിശീലനം നേടിയിരിക്കണം . ഇവരെ മാത്രമേ റേഞ്ച് ഓഫിസറായി നിയമിക്കുകയുള്ളൂ എന്നാണ് കേരള ഫോറസ്റ്റ് എൻട്രൻസ് ആൻഡ് ട്രെയിനിങ് റൂളിൽ പറയുന്നത്.
English Summary: Range forest officer's appointment allegations