2 ഡോസ് വാക്സീൻ എടുത്തവർക്ക് യാത്രയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല
Mail This Article
തിരുവനന്തപുരം ∙ 2 ഡോസ് വാക്സീൻ എടുത്തവർക്കു യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നു തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന നൽകുമെന്നും ഇതു കിട്ടുന്നതിനു പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഡോസ് എടുത്തശേഷം സാങ്കേതിക പ്രശ്നങ്ങളാൽ ഓൺലൈനിൽ രേഖപ്പെടുത്താതെ പോകുന്നതു കാരണം പലർക്കും രണ്ടാം ഡോസ് എടുക്കാനാകാത്ത അവസ്ഥ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പ്രതികരണം. പ്രശ്നമുണ്ടെങ്കിൽ അതതു തലങ്ങളിൽ വിവരം അറിയിച്ചാൽ കൃത്യമായ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
25 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ്
സംസ്ഥാനത്തു ജനസംഖ്യയുടെ 25 ശതമാനത്തിലേറെ പേർക്ക് ഒന്നാം ഡോസ് കോവിഡ് വാക്സീൻ ലഭിച്ചു. ഇതുവരെ 1,09,61,670 ഡോസ് വാക്‌സീനാണു നൽകിയത്. ഇതിൽ 87,52,601 പേർക്കാണ് (26.2%) ഒന്നാം ഡോസ് ലഭിച്ചത്. 22,09,069 പേർക്കു (6.61%) രണ്ടു ഡോസും കിട്ടി.
ഏറ്റവുമധികം വാക്‌സീൻ നൽകിയത് തിരുവനന്തപുരത്താണ്. മൂന്നാം തരംഗത്തെ നേരിടുന്നതിനായി പരമാവധി വാക്‌സീൻ നൽകാനുള്ള ശ്രമത്തിലാണെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്തിന് ഇതുവരെ 1,05,13,620 ഡോസ് വാക്‌സീനാണു ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്‌സീനും 1,37,580 ഡോസ് കോവാക്‌സീനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് സംസ്ഥാനം വാങ്ങി. 86,84,680 ഡോസ് കോവിഷീൽഡും 9,44,650 ഡോസ് കോവാക്‌സീനും ഉൾപ്പെടെ ആകെ 96,29,330 ഡോസ് കേന്ദ്രം സൗജന്യമായി നൽകിയതാണ്.
English Summary: Covid negative certificate not compulsory for fully vaccinated people