ഡെൽറ്റ വകഭേദം ഒരാളിൽനിന്ന് 10 പേരിലേക്ക്: പിണറായി വിജയൻ
Mail This Article
തിരുവനന്തപുരം ∙ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ് കേരളത്തിൽ കൂടുതലായി കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വാക്സീൻ എടുത്തവരിലും രോഗം ഭേദമായവരിലും കോവിഡ് ഉണ്ടാക്കാൻ ഈ വൈറസിനു സാധിക്കും. നേരത്തേ ഒരാളിൽ നിന്നു 2– 3 പേരിലേക്കാണു വ്യാപിച്ചിരുന്നതെങ്കിൽ ഡെൽറ്റ വൈറസ് 5-10 പേരിലേക്കാണു പകരുന്നത്.
രണ്ടാമത്തെയും വരാനിരിക്കുന്ന മൂന്നാമത്തെയും തരംഗങ്ങൾ തമ്മിലുള്ള ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കണം. പെട്ടെന്നു തന്നെ മൂന്നാം തരംഗമുണ്ടാവുകയും അത് ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്താൽ മരണനിരക്കു വർധിക്കും.
കോവിഡ് ബാധിക്കാത്തവരുടെ എണ്ണം സംസ്ഥാനത്തു കൂടുതലായതിനാൽ വൈറസ് സാന്ദ്രത കുറച്ചു കൊണ്ടുവരാനാണു ലോക്ഡൗൺ 16 വരെ നീട്ടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കൂടുകയോ കുറയുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനം എടുത്തത്. വൈറസിന്റെ സാന്ദ്രത കുറച്ചു കൊണ്ടുവന്നില്ലെങ്കിൽ രോഗവ്യാപനം വീണ്ടും ഉയരാൻ സാധ്യത കൂടുതലാണ്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ കേസുകളുടെ എണ്ണം വർധിച്ചു. ടിപിആർ ചെറിയ തോതിലേ കുറയുന്നുള്ളൂ. ഇതു 10 ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കലാണു ലക്ഷ്യം. ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന വർധിപ്പിക്കും.
English Summary: Covid virus delta variant spreads