ADVERTISEMENT

തിരുവനന്തപുരം ∙ മുട്ടിൽ മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞ ജൂണിൽ തന്നെ കണ്ടിരുന്നതായും  ഇദ്ദേഹത്തെ ഒരിക്കലും സഹായിച്ചി‍ട്ടില്ലെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

മാംഗോ മൊബൈൽ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാ‍നാണ് റോജി എത്തിയത്. വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള താൽപര്യം അറിയിച്ചാണ് സമീപിച്ചത്. എന്നാൽ അതു തീരുമാനിക്കേണ്ടത് താന‍ല്ലെന്ന് അവരോട് വ്യക്തമാക്കി. അവരിൽ നിന്നു നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവരുമായി മറ്റു ബന്ധമില്ലെന്നും തന്റെ മടിയിൽ കനമി‍ല്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനു ശേഷം റോജി‍യെ കണ്ടിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങിനു ക്ഷണിച്ചെങ്കിലും അസൗകര്യം കാരണം പങ്കെടുത്തില്ല. റോ‍ജിയെ കണ്ടതു കൊണ്ടു സഹായി‍ക്കണമെന്നില്ല. മരം മുറിക്കുന്നതിന് വനം ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ല. റോജി പരാതി പറയേണ്ടത് മാധ്യമങ്ങ‍ളോടല്ല. അദ്ദേഹത്തിന് അന്വേഷണ സംഘത്തെ സമീപിക്കാം.കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ്‍കുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിട്ടില്ല. ധനേഷ് കുമാറിന് തൃ‍ശൂർ-എറണാകുളം ജില്ലകളുടെ ചുമതല‍കളാണ് നൽകിയിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരു കാരണവശാലും അവർക്ക് ബന്ധമുളള ജില്ലകളിൽ ഉണ്ടാകാൻ പാടില്ല. അതിനനു‍സരിച്ചാണ് സംഘത്തിൽ മാറ്റം വരുത്തിയത്. 

റവന്യു വകുപ്പിന്റെ ഉത്തരവിനെ ദുർവ്യാ‍ഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതിൽ വനം വകുപ്പിന് പങ്കില്ല. ഉത്തരവിറക്കിയതും റദ്ദാക്കിയതും റവന്യു വകുപ്പാണ്. വനഭൂമിയിൽ നിന്നല്ല, പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. വനഭൂമിയിൽ നിന്ന് ഒരടി വൃക്ഷം പോലും നഷ്ടപ്പെട്ടിട്ടില്ല.

മരം മുറി വിഷയത്തിൽ ഇടക്കാല റിപ്പോർട്ട് 12 ദിവസത്തിനകം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരം കടത്താൻ ഉദ്യോഗസ്ഥർ കൂട്ടു നിന്നിട്ടുണ്ടോ‍യെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് വകുപ്പുകളുടെ അന്വേഷണം നടത്തും. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ല– മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരിയിൽത്തന്നെ നടപടിക്ക് നിർദേശിച്ചു: മുൻമന്ത്രി കെ.രാജു

കൊല്ലം ∙ മുട്ടിൽ മരംമുറി വിവാദമാകും മുൻപേ അന്വേഷണത്തിനു നിർദേശം നൽകിയിരുന്നതായി മുൻ വനംമന്ത്രി കെ. രാജു. വയനാട്ടിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകന്റെ പരാതി കിട്ടിയപ്പോൾ, ഫെബ്രുവരിയിൽത്തന്നെ നടപടിക്കു ശുപാർശ ചെയ്തു വനംവകുപ്പ് ആസ്ഥാനത്തേക്ക് അയച്ചു. 

ഇതേക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും അന്വേഷണത്തിനു നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാകാം നിയമസഭയിൽ ചർച്ചയാകുംമുൻപേ വനം ഉദ്യോഗസ്ഥർ തടി പിടിച്ചെടുത്തു കേസെടുത്തത്. ഈ വിഷയത്തിൽ തന്നെ ആരും വന്നു കണ്ടിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകണം. അന്വേഷണ റിപ്പോർട്ടൊന്നും തന്റെ കാലത്തു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Did not help Roji: Minister AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com