ADVERTISEMENT

കൊച്ചി ∙ കേന്ദ്രസർക്കാർ ദ്വീപു ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന പരാമർശത്തിന്റെ പേരിൽ കേസ് ചുമത്തപ്പെട്ട സിനിമാ സംവിധായിക ആയിഷ സുൽത്താനയോട് 20ന് കവരത്തി സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം. 

ആയിഷയ്ക്കെതിരെ രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ കൂടി ചുമത്തിയിട്ടുള്ളതിനാൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണു പൊലീസ്. ഇതിനുള്ള ഉന്നതതല നിർദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്. ആയിഷയുടെ പരാമർശങ്ങളിലുള്ള അസംതൃപ്തി  ലക്ഷദ്വീപ്  അഡ്മിനിസ്ട്രേറ്ററും കേന്ദ്രത്തെ  അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ, കേന്ദ്രസർക്കാർ ദ്വീപു ജനതയ്ക്കെതിരെ ‘ജൈവായുധം’ പ്രയോഗിക്കുന്നു എന്ന പരാമർശം ആയിഷ നടത്തിയതിന് എതിരെയാണു പൊലീസ് കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദറാണു പരാതിക്കാരൻ. 

കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ പ്രയോഗിച്ചു എന്നായിരുന്നു ആയിഷയുടെ പരാമർശം. യുവമോർച്ചയാണ് ആദ്യം ആയിഷയ്ക്കെതിരെ പരാതി നൽകിയത്.

ബിജെപിയിൽ കൂട്ടരാജി

ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രാഥമിക അംഗത്വം രാജിവച്ചത്. ബിജെപി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, വഖഫ് ബോര്‍ഡംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുള്ള പക്കിയോട അടക്കം പന്ത്രണ്ടു പേര്‍ രാജിവച്ചു.

ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്നാരോപിച്ചാണ് രാജി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളെ പ്രതിരോധിക്കാന്‍ ദ്വീപ് ജനതയ്ക്കൊപ്പം പാര്‍ട്ടി നില്‍ക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

കള്ളക്കേസ്; കുറ്റപത്രം റദ്ദാക്കാൻ ഹർജി നൽകും: ആയിഷ

തനിക്കെതിരെ ചുമത്തിയിരിക്കുന്നതു കള്ളക്കേസാണെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ആയിഷ സുൽത്താന പറഞ്ഞു. എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനുള്ള ശിക്ഷയാണു രാജ്യദ്രോഹക്കേസ്.

പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണു ജൈവായുധം എന്നു വിശേഷിപ്പിച്ചത്.  രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്കു സംസാരിക്കാനറിയാത്ത തനിക്കു ചെറിയൊരു നാവുപിഴ മാത്രമാണുണ്ടായത്. തിരിച്ചറിഞ്ഞയുടൻ വിഡിയോയും കുറിപ്പും പുറത്തുവിട്ടു പരാമർശം തിരുത്തുകയും ചെയ്തിരുന്നുവെന്നും ആയിഷ പറഞ്ഞു.

ആയിഷയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് എംപി

ആയിഷ സുൽത്താനയ്ക്ക് പൂർണ പിന്തുണ അറിയിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘ജൈവായുധ’ പരാമർശത്തെപ്പറ്റി സമൂഹമാധ്യമ പോസ്റ്റിലൂടെയും വിഡിയോയിലൂടെയും വ്യക്തമായ വിശദീകരണമാണ് ആയിഷ നൽകിയതെന്നതിനാൽ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതിൽ പ്രസക്തിയില്ലെന്ന് എംപി വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കിൽ രാജ്യത്തിനെതിരെ സംസാരിക്കണം. അതു ചെയ്തിട്ടില്ലെന്ന് ആയിഷ വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനുള്ള എല്ലാ സഹായവും ആയിഷയ്ക്കു നൽകുമെന്നും എംപി എന്ന നിലയിൽ അതു തന്റെ ഉത്തരവാദിത്തമാണെന്നും ഫൈസൽ പറയുന്നു.

English Summary: Sedition case against Lakshadweep activist Aisha Sultana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com