ADVERTISEMENT

പെരിന്തൽമണ്ണ ∙ വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. അനുജത്തിക്കും കുത്തേറ്റു. സംഭവത്തിൽ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വിനീഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

drishya-house
ദൃശ്യയുടെ വീട്

ബുധനാഴ്ച വൈകിട്ടു യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷം ഇന്നലെ രാവിലെ എട്ടിനാണ് വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിയ പ്രതി വഴിയിൽകണ്ട ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറി. കുത്തേറ്റ അനുജത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദൃശ്യയും വിനീഷും ഹയർ സെക്കൻഡറിയിൽ ഒരുമിച്ചു പഠിച്ചിരുന്നു. 3 മാസം മുൻപ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ പൊലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു.

ബാലചന്ദ്രന്റെ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ ഊട്ടി റോഡിലുള്ള വ്യാപാര സ്ഥാപനം കത്തിനശിച്ചതിനു പിന്നിലും താനാണെന്നു വിനീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അവിടെനിന്ന് 13 കിലോമീറ്ററോളം നടന്ന് കൂഴന്തറയിലെ ദൃശ്യയുടെ വീടിനു സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30ന് ബാലചന്ദ്രൻ കടയിൽപോയ സമയത്ത് വീട്ടിൽക്കയറി, ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഈ സമയം അമ്മ ദീപ കുളിമുറിയിലായിരുന്നു. സംഭവ ശേഷം സമീപത്തെ വയലിലൂടെ ഓടിയ വിനീഷ് റോഡിലുണ്ടായിരുന്ന ഓട്ടോ വിളിച്ച് പെരിന്തൽമണ്ണയിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, യാത്രയ്ക്കിടെ സുഹൃത്തുക്കളിൽനിന്നു ഫോൺ വഴി വിവരം ലഭിച്ച ഓട്ടോ ഡ്രൈവർ ജൗഹർ ഇയാളെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തിരുവില്വാമല പാമ്പാടി നെഹ്‌റു കോളജിൽ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ് ദൃശ്യ. സംസ്കാരം നടത്തി.

English Summary: Young girl stabbed to death in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com