പൂട്ടു തുറന്ന ദിവസം വിറ്റത് 64 കോടിയുടെ മദ്യം
Mail This Article
തിരുവനന്തപുരം ∙ ലോക്ഡൗൺ ഇളവിനെ തുടർന്നു മദ്യശാലകൾ തുറന്ന വ്യാഴാഴ്ച നടന്നതു റെക്കോർഡ് കച്ചവടം. ബവ്റിജസ്, കൺസ്യൂമർഫെഡ് വിൽപനകേന്ദ്രങ്ങളിലൂടെ 64 കോടി രൂപയുടെ മദ്യം വിറ്റു. ബാറുകളിലെ കണക്കു ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ബവ്കോയിൽ മാത്രം 54 കോടിയുടെ വിൽപന നടന്നു. സാധാരണ പ്രതിദിന വിൽപന 45 – 50 കോടിയാണ്. ആഘോഷ വേളകളിൽ 70 കോടി വരെയാകാറുണ്ട്. കൺസ്യൂമർഫെഡിൽ സാധാരണ 6–7 കോടിയുടെ വിൽപനയാണു നടക്കാറുള്ളതെങ്കിൽ വ്യാഴാഴ്ച 10 കോടിയായിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേറെയുള്ള സ്ഥലങ്ങളിൽ വിൽപന പുനരാരംഭിച്ചിട്ടില്ല. ബവ്കോയുടെ 265 കേന്ദ്രങ്ങളിൽ നാൽപതും കൺസ്യൂമർഫെഡിന്റെ 39 കേന്ദ്രങ്ങളിൽ മൂന്നും ഇങ്ങനെ അടഞ്ഞുകിടക്കുമ്പോഴാണ് റെക്കോർഡ് വിൽപന.
ബവ്കോയ്ക്ക് ഏറ്റവും കൂടുതൽ വിൽപന നടന്നത് തമിഴ്നാടുമായി ചേർന്നുകിടക്കുന്ന പാലക്കാട് തേങ്കുറിശിയിലാണ്– 69 ലക്ഷം രൂപ. തിരുവനന്തപുരം പവർഹൗസ് റോഡിൽ 66 ലക്ഷം, ഇരിങ്ങാലക്കുടയിൽ 65 ലക്ഷം എന്നിങ്ങനെയായിരുന്നു വിൽപന. കൺസ്യൂമർഫെഡിനു കൂടുതൽ വിൽപന നടന്നത് ആലപ്പുഴയിലാണ്– 43.27 ലക്ഷം. കോഴിക്കോട്ട് 40.1 ലക്ഷം, കൊയിലാണ്ടിയിൽ 40 ലക്ഷം വീതമായിരുന്നു വിൽപന.
പിടിച്ചത് 3745 ലീറ്റർ ചാരായം
മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം (വാറ്റ്). ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ കോടയും കണ്ടെത്തി നശിപ്പിച്ചു.
English Summary: Liquor sale after lockdown in Kerala