നടന്നുവരുന്നു, പുസ്തകശാല
Mail This Article
ഹരിപ്പാട് ∙ 41 വർഷമായി പുസ്തകസഞ്ചി തൂക്കി നടക്കുന്ന തഴമ്പാണ് കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയൻ പി. സുകുമാരന്റെ(61) കൈകളിൽ. പുസ്തകമെടുക്കുന്നവർ കുറഞ്ഞതോടെയാണു 1980 ൽ വീടുകളിൽ പുസ്തകം എത്തിക്കാൻ ലൈബ്രറി കമ്മിറ്റി സുകുമാരനെ നിയോഗിച്ചത്.
ലൈബ്രറി അംഗത്വമെടുപ്പിച്ചു വീടുകളിൽ പുസ്തകമെത്തിച്ചു തുടങ്ങിയതോടെ വരിക്കാർ വർധിച്ചു. ഓരോരുത്തരുടെയും വായനാശീലത്തിനു യോജിച്ച പുസ്തകങ്ങളാണ് സുകുമാരൻ എത്തിക്കുന്നത്. മടക്കി വാങ്ങുമ്പോൾ പുസ്തകത്തക്കുറിച്ചുള്ള അഭിപ്രായം തിരക്കും. തിങ്കൾ മുതൽ ശനി വരെ പുസ്തകം വീട്ടിലെത്തിക്കും. രാവിലെ ഏഴരയ്ക്കു ഗ്രന്ഥശാലയിലെത്തും. പത്തരയോടെ ഇരുകൈകളിലും പുസ്തക സഞ്ചിയുമായി നടപ്പു തുടങ്ങും. 4 മണിയോടെ തിരിച്ച് വായനശാലയിലെത്തും. കയ്യിൽ കരുതുന്ന ഉച്ചഭക്ഷണം ഏതെങ്കിലും വീട്ടിലിരുന്നു കഴിക്കും.
30 വീടുകളിൽ പുസ്തകം എത്തിച്ചായിരുന്നു തുടക്കം. ഇപ്പോൾ 129 വീടുകളിലെത്തിക്കുന്നു. 12 കിലോമീറ്ററിലേറെ നടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷന്റെ പ്രഥമ ഐ.വി.ദാസ് സ്മാരക പുരസ്കാരം 2016ൽ സുകുമാരനു ലഭിച്ചിരുന്നു.
English Summary: Reading day Kerala