രാമനാട്ടുകര വാഹനാപകടം; ഗുണ്ടാസംഘ പങ്കാളിത്തം അന്വേഷിക്കും
Mail This Article
കൊച്ചി ∙ കോഴിക്കോട് രാമനാട്ടുകരയിൽ 5 പേർ മരിക്കാനിടയായ വാഹനാപകടം അന്വേഷിക്കുന്ന പൊലീസ് സംഘം പെരുമ്പാവൂരിലെ ഗുണ്ടാത്തലവൻ അനസ് എന്നു വിളിക്കുന്ന അൻസീറിന്റെ (38) ഫോൺവിളികൾ പരിശോധിച്ചു. വാഹനാപകടമുണ്ടായ 21നു പുലർച്ചെയും 20നു രാത്രിയും ചരൽ ഫൈസൽ എന്നറിയപ്പെടുന്നയാളും അനസും നടത്തിയ ടെലിഫോൺ സംഭാഷണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.
കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനാപകടം ഉണ്ടായത്. കുഴൽപണം–സ്വർണക്കടത്തു സംഘങ്ങൾക്ക് അകമ്പടിപോകലും അതിനുള്ള ക്വട്ടേഷൻ നൽകാത്ത സംഘങ്ങളുടെ സ്വർണവും പണവും കവർച്ച ചെയ്തു വിലപേശലും പെരുമ്പാവൂർ ഗുണ്ടാസംഘത്തിന്റെ സ്ഥിരം പരിപാടിയാണ്.
സംഭവദിവസം അപകടത്തിൽ കൊല്ലപ്പെട്ട 5 പേരുമായി അടുപ്പമുള്ള ചെർപ്പുളശ്ശേരിയിലെ ഗുണ്ടാസംഘത്തിന്റെ സൂത്രധാരനാണു ചരൽ ഫൈസൽ. സംസ്ഥാനത്തിനകത്തും പുറത്തും സ്ഥലമിടപാട്, ഒത്തുതീർപ്പു കേസുകളിൽ ഇടപെട്ടു ഭീഷണിപ്പെടുത്തി പണം കവർന്ന കേസുകളിൽ അനസ് പ്രതിയാണ്. പറവൂർ കവലയിലെ ലോഡ്ജിൽ ഇബ്രാഹിം എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ ചെയ്ത കേസിലും പ്രതി സ്ഥാനത്തു വന്നതോടെയാണ് എറണാകുളം ജില്ലയിലെ ക്രിമിനൽ കൂട്ടായ്മകൾ അനസിനെ ശ്രദ്ധിച്ചത്.
പെരുമ്പാവൂർ വെങ്ങോല ഉണ്ണിക്കുട്ടൻ കൊലപാതകക്കേസ്, പുക്കടശ്ശേരി റഹിം വധശ്രമക്കേസ്, അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലും അനസ് പ്രതിയാണ്. 2019 ഓഗസ്റ്റ് മുതൽ 4 മാസം കാപ്പ തടവുകാരനായിരുന്നു. തുടർന്നു ജയിൽ മോചിതനായ ശേഷം അനസിന്റെ മുഖ്യകൂട്ടാളി ചരൽ ഫൈസലാണെന്നു പൊലീസ് പറയുന്നു.
ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത അനസിനു ജില്ലയ്ക്കു പുറത്തു താവളം ഒരുക്കുന്നതും ഫൈസലാണന്നു പൊലീസ് പറയുന്നു. രാമനാട്ടുകര അപകടത്തിനു വഴിയൊരുക്കിയ സ്വർണക്കവർച്ചയ്ക്കു പിന്നിൽ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുകയാണു പൊലീസ്.
അർജുന്റെ കാർ അഴീക്കലിൽ
കണ്ണൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരയുന്ന അഴീക്കൽ സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാർ അഴീക്കലിൽ കണ്ടെത്തിയെങ്കിലും പൊലീസ് എത്തും മുൻപു മാറ്റി. അഴീക്കലിലെ പൂട്ടിപ്പോയ ഉരു നിർമാണശാല വളപ്പിലാണു രാവിലെ നാട്ടുകാർ കാർ കണ്ടത്.
അർജുനും സംഘവും ഈ കാറിൽ തിങ്കൾ പുലർച്ചെ കരിപ്പൂരിലുണ്ടായിരുന്നതായും അർജുനെ കുറച്ചു ദൂരം പിന്തുടർന്ന ശേഷം മടങ്ങുന്ന വഴിയാണു ചെർപ്പുളശ്ശേരി സംഘം അപകടത്തിൽപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 2.33 കിലോഗ്രാം സ്വർണവുമായി തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷെഫീഖുമായി അർജുൻ വാട്സാപ്പിൽ ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
കൊയ്യോട് സ്വദേശി സി.സജേഷിന്റേതാണു കാർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യുന്നതിനായി ഈ മാസം 20ന് സുഹൃത്തായ അർജുൻ കാർ കൊണ്ടുപോയത് ആണെന്നും കരിപ്പൂരിൽ ചില പ്രശ്നങ്ങളിൽ കാർ പെട്ടതായി വാർത്തകളിലൂടെ അറിഞ്ഞെന്നും ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നും കാണിച്ചു സജേഷ് സിറ്റി എസിപിക്കു പരാതി നൽകിയിട്ടുണ്ട്. കാർ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി സിറ്റി എസിപി കെ.ബാലകൃഷ്ണൻ നായർ പറഞ്ഞു.
English Summary: Ramanattukara accident and Perumbavoor link