'ഇറക്കിവിട്ടു'; കമ്മിഷനിൽനിന്ന് മുൻപും അവഹേളനമുണ്ടായെന്ന് യുവതിയുടെ മാതാവ്;
Mail This Article
കൊച്ചി ∙ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെപ്പറ്റിയുള്ള പരാതിയുമായി മകൾ മുൻപും വനിതാ കമ്മിഷനെ സമീപിച്ചിരുന്നുവെന്നു ലിബിനയുടെ മാതാവ്. 2019 ലായിരുന്നു ഇത്. എന്നാൽ 2 തവണ അദാലത്തിലെത്തിയപ്പോഴും മോശമായ പെരുമാറ്റമാണുണ്ടായത്. എതിർകക്ഷിയെ വിളിപ്പിക്കാനോ പരാതിക്കു പരിഹാരം കാണാനോ ശ്രമമുണ്ടായില്ലെന്നു മാത്രമല്ല ‘പരാതിയുണ്ടെങ്കിൽ പോയി കേസു കൊടുക്ക്’ എന്നു പറഞ്ഞ് ഇറക്കി വിടുകയായിരുന്നുവെന്നും ലിബിനയുടെ മാതാവ് പറയുന്നു.
ഇരുപത്തിനാലുകാരിയായ ലിബിന ഹൃദ്രോഗിയായ മാതാവിനൊപ്പം ഒന്നര സെന്റ് സ്ഥലത്തെ വീട്ടിലാണിപ്പോൾ കഴിയുന്നത്. ലിബിനയ്ക്കു രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. 18–ാം വയസ്സിലാണു തീരദേശത്തുള്ള പഞ്ചായത്തിലേക്കു വിവാഹം ചെയ്തയച്ചത്. വൈകാതെ ഭർത്താവ് ഗൾഫിലേക്കു പോയി. ഇതോടെ ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ആരംഭിച്ചു.
പലതവണ മകളെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും അനുവദിച്ചില്ലെന്നും മകളെ കാണാൻ ശ്രമിക്കില്ലെന്ന് എഴുതി ഒപ്പിടുവിച്ചു വാങ്ങുക പോലും ചെയ്തുവെന്നും മാതാവ് പറഞ്ഞു. ഒടുവിൽ 2018 ൽ, മർദിച്ചവശയാക്കി കൈ ഒടിച്ചിട്ടിരിക്കയാണെന്ന വിവരം അയൽപക്കക്കാർ അറിയിച്ചതനുസരിച്ചു പോയി കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്. പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല – അവർ വിശദീകരിച്ചു.
English Summary: Complaint against MC Josephine