വ്യാജ ഡോക്ടറും സഹായിച്ചയാളും പിടിയിൽ
Mail This Article
ആലപ്പുഴ / കൊല്ലം ∙ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ 6 മാസം ജോലി ചെയ്ത വ്യാജ ഡോക്ടറെ പുനലൂരിലെ ആശുപത്രിയിൽ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി ചെറുവെല്ലൂർ മാമ്പഴത്തോട്ടത്തിൽ എൻ.ബിനുകുമാറിനെ (42) ആണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ ഇയാളെ സഹായിച്ച തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി സജിത്തും (57) പിടിയിലായി.
2020 ഡിസംബർ മുതൽ പൂച്ചാക്കലിൽ ഡോക്ടറായി ജോലിനോക്കുകയായിരുന്നു ബിനുകുമാർ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ഡോ.ബബിതയുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തന്റെ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായറിഞ്ഞ് ഡോ.ബബിത ഏപ്രിലിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ഇതറിഞ്ഞ ബിനുകുമാർ ഒരുമാസം മുൻപ് പൂച്ചാക്കലിൽനിന്നു കടന്നു.
പൂച്ചാക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ജോലിക്കു കയറിയതായി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary: Fake doctor arrested in Alappuzha