‘ഞങ്ങളും മനുഷ്യരാണ്; പറഞ്ഞത് സത്യസന്ധതയോടെ’ ന്യായീകരിച്ച് എം.സി. ജോസഫൈൻ
Mail This Article
കൊല്ലം ∙ പീഡനത്തെ തുടർന്നു പരാതി പറയാൻ വിളിക്കുന്നവരോട് ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് പറയുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. പരാതി പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്നതാണ് ആദ്യപടി. ടിവി പരിപാടിയിൽ പരാതി പറയാൻ വിളിച്ച സ്ത്രീയോട്, പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തില്ലെങ്കിൽ അനുഭവിച്ചോ എന്നു പറഞ്ഞുവെന്ന ആരോപണം ജോസഫൈൻ നിഷേധിച്ചു.
‘‘കമ്മിഷൻ അംഗങ്ങളും പച്ചയായ മനുഷ്യരാണ്. കടുത്ത മാനസിക സമ്മർദത്തിനു വിധേയരാണ്. ഒരു സ്ത്രീക്ക് അസഹനീയ അനുഭവം ഉണ്ടായാൽ ഉടൻ വനിതാ കമ്മിഷന് ഇടപെടാൻ കഴിയില്ല.
അതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ പറയും. എന്നാൽ ചിലർ യഥാവിധിയല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതും തിരിച്ചു പറയുന്നതും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചു കാണും. അനുഭവിച്ചോ എന്നു പറഞ്ഞത് ആ അർഥത്തിലല്ല, ആത്മാർഥതയോടെയും സത്യസന്ധതയോടുമാണ്. വനിതാ കമ്മിഷൻ ക്രിമിനൽ കോടതിയില്ല’’ – അവർ പറഞ്ഞു.
സ്ത്രീധനം സ്ത്രീയുടെ പേരിൽ നൽകണം
നിലമേൽ (കൊല്ലം) ∙ സ്ത്രീധനത്തെക്കുറിച്ചു വിവാദ പരാമർശവുമായി എം.സി. ജോസഫൈൻ. ‘സ്ത്രീധനം നൽകുകയാണെങ്കിൽ അതു സ്ത്രീയുടെ പേരിലായിരിക്കണം റജിസ്റ്റർ ചെയ്യേണ്ടത്. സ്ത്രീയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാകണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണം. സ്ത്രീകൾക്കു യഥാർഥത്തിൽ വേണ്ടത് സ്വത്തവകാശമാണ്’ – അവർ പറഞ്ഞു. ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അവർ.
സ്ത്രീധനത്തെ അംഗീകരിച്ചു കൊണ്ടുള്ള അധ്യക്ഷയുടെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ ഉയർന്നു.
English Summary: MC Josephine respond on controversy