രാജ്നാഥ് സിങ് എത്തി; ഇന്ന് ഐഎൻഎസ് വിക്രാന്തിൽ
Mail This Article
കൊച്ചി∙ നാവികസേനാ ആസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിലെത്തി. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങും മന്ത്രിക്കൊപ്പമെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ല സ്വീകരിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പരിശോധനയാണു പ്രതിരോധമന്ത്രിയുടെ പരിപാടികളിൽ പ്രധാനപ്പെട്ടത്. കൊച്ചിൻ ഷിപ്‌യാഡിൽ അവസാനഘട്ട നിർമാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ സീ ട്രയൽസ് ആരംഭിക്കുന്നതിനു മുന്നോടിയായാണു പരിശോധന. ഇതിനായി ഇന്നു രാവിലെ 9.05ന് മന്ത്രി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജെട്ടിയിലുള്ള ഐഎൻഎസ് വിക്രാന്തിലെത്തും.
ഇതിനു പുറമെ, ദക്ഷിണ നാവിക കമാൻഡിനു കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങൾ സന്ദർശിക്കുന്ന മന്ത്രി നിലവിലെ പരിശീലന പരിപാടികളും സേനയുടെ മറ്റു പ്രവർത്തനങ്ങളും വിലയിരുത്തും. കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകൾ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. കർണാടക തീരത്തെ കാർവാറിലെ ഐഎൻഎസ് കടമ്പ നാവികത്താവളത്തിൽ സീബേഡ് പ്രോജക്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷമാണു മന്ത്രി കൊച്ചിയിലെത്തിയത്. ഇന്നു വൈകിട്ടു മന്ത്രി ന്യൂഡൽഹിയിലേക്കു മടങ്ങും.
English Summary: Rajnath Singh's Kerala visit