സർക്കാർ–പൊലീസ് തലപ്പത്തു ധാരണ; 7 മാസം കഴിഞ്ഞാൽ തച്ചങ്കരി പൊലീസ് മേധാവി?
Mail This Article
തിരുവനന്തപുരം ∙ അനിൽ കാന്ത് പൊലീസ് മേധാവി കസേരയിൽ തുടരുക 7 മാസത്തേക്കെന്നു സൂചന. ശേഷം യുപിഎസ്‌സി അംഗീകാരത്തോടെ ഡിജിപി ടോമിൻ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണു സർക്കാർ ആലോചിക്കുന്നത്.
ഇതിനുള്ള ചർച്ചയും ധാരണയും സർക്കാർ–പൊലീസ് തലപ്പത്തു രൂപപ്പെട്ടു. അതിന്റെ ആദ്യ പടിയായിട്ടാണ്, 7 മാസം മാത്രം സർവീസ് ബാക്കിയുള്ള അനിൽ കാന്തിന്റെ നിയമന ഉത്തരവിൽ 2 വർഷ കാലാവധിയെന്നു രേഖപ്പെടുത്താതിരുന്നത്. സീനിയോറിറ്റിയിൽ മുൻപിലായിരുന്ന സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവർക്കു 2 വർഷത്തിലേറെ സർവീസ് ഉണ്ടെന്നതും അനിൽ കാന്തിനു അവസരം ലഭിക്കാൻ ഇടയാക്കി.
അനിൽ കാന്ത് ചുമതലയേറ്റ ചടങ്ങിൽ തച്ചങ്കരി, സുദേഷ്, സന്ധ്യ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. രാവിലെ ബെഹ്റയുടെ വിടവാങ്ങൽ പരേഡിൽ ഇവർ ഉണ്ടായിരുന്നു. പൊലീസ് മേധാവിക്കു സുപ്രീം കോടതി ഉത്തരവു പ്രകാരം 2 വർഷത്തെ കാലാവധി നൽകണം. എന്നാൽ, അതിനു മുൻപു വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനമൊഴിയാം.
അടുത്ത ജനുവരി 5 നാണ് അനിൽകാന്ത് വിരമിക്കുന്നത്. ധാരണ ഇല്ലെങ്കിൽ നിയമന ഉത്തരവിൽ 2 വർഷം രേഖപ്പെടുത്തുമായിരുന്നു. അക്കാര്യം ഉത്തരവിൽ പറയണമെന്നു നിർബന്ധമില്ലെന്നാണു നിയമ സെക്രട്ടറി സർക്കാരിനെ അറിയിച്ചത്.
സീനിയോറിറ്റിയിൽ ഒന്നാമനായ അരുൺ കുമാർ സിൻഹ സംസ്ഥാനത്തേക്കു വരാൻ താൽപര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. രണ്ടാമനായ ടോമിൻ തച്ചങ്കരിയെ സ്വത്തു സമ്പാദനക്കേസിന്റെ പേരിൽ സമിതി വെട്ടി. ശേഷം ആരെന്ന ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയതു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും വിരമിച്ച ഡിജിപി ലോക്നാഥ് ബെഹ്റയുമായിരുന്നു. അനിൽ കാന്തിനെ വിശ്വസിക്കാമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.
തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിന്റെ തുടരന്വേഷണം വൈകാതെ തീർപ്പാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. അതിനു ശേഷം അക്കാര്യം കൂടി ഉൾപ്പെടുത്തി അനിൽ കാന്ത് വിരമിക്കുന്നതിനു മുൻപേ യുപിഎസ്‌സി സമിതിക്കു വീണ്ടും പട്ടിക നൽകുമെന്നാണു സൂചന. അനിൽ കാന്ത് വിരമിച്ച ശേഷം തച്ചങ്കരിക്ക് ഒന്നര വർഷവും സുദേഷിന് 9 മാസവും സന്ധ്യയ്ക്ക് ഒരു വർഷം 3 മാസവും സർവീസുണ്ട്. അപ്പോഴത്തെ 3 അംഗ പട്ടികയിൽ തച്ചങ്കരി ഇടം നേടിയാൽ പൊലീസ് മേധാവിയാകും.
Content Highlight: Anil Kant IPS, Tomin J Thachankary