വിസ്മയ കേസ്: ഭർത്താവിന്റെ ജാമ്യാപേക്ഷ തള്ളി
Mail This Article
ശാസ്താംകോട്ട (കൊല്ലം) ∙ വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഗാർഹികപീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുള്ള കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് സംഭവിച്ചതെന്നും കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി പൂർണമായും തള്ളി. നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
Content Highlight: Vismaya death case