തിരുവനന്തപുരത്ത് കൂടുതൽ സിക ക്ലസ്റ്ററുകൾ?; ജനിതക ശ്രേണീകരണം നടത്തണമെന്ന് വിദഗ്ധർ
Mail This Article
ന്യൂഡൽഹി ∙ തിരുവനന്തപുരത്ത് സിക വൈറസിന്റെ ഒന്നിലേറെ ക്ലസ്റ്ററുകൾക്കു സാധ്യതയെന്നു വിലയിരുത്തൽ. വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽനിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.
ആനയറയിൽ ഒരു ക്ലസ്റ്റർ കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, ഇതിനു പുറത്തും കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഓരോന്നും ക്ലസ്റ്ററാണെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും അതിനു സാധ്യതയുണ്ടെന്ന് കെയ്സർ എന്ന സിറ്റിസൻ സയൻസ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടായിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ ജനിതക ശ്രേണീകരണം സഹായിക്കുമെന്നും കേരളം ഈ ദിശയിൽ ചിന്തിക്കണമെന്നും ജീനോമിക്സ് ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കോവിഡിനു സമാനമായി സിക വൈറസിലും ക്ലസ്റ്ററിന് അനുസരിച്ചു ജനിതകശ്രേണിയിൽ വ്യത്യാസം വരും. ഇതു പരിശോധിച്ചാൽ മറ്റു കേസുകളുമായി ബന്ധമുണ്ടോ കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടോ എന്നറിയാനാകും.
കൊതുകുനശീകരണ പ്രവർത്തനങ്ങൾക്കൊപ്പം, സിക വൈറസ് സംഭരണിയാകാൻ സാധ്യതയുള്ള കന്നുകാലികൾ, എലി, വവ്വാൽ തുടങ്ങിയവയെ നിരീക്ഷിക്കണം. മോളിക്യുലാർ പരിശോധനയും നിരീക്ഷണവും വർധിപ്പിക്കണം. മിക്കവാറും വൈറസ് ബാധിതർ രോഗലക്ഷണമില്ലാത്തവരോ നേരിയ പ്രശ്നങ്ങൾ മാത്രമുള്ളവരോ ആയതിനാൽ ആർടിപിസിആർ പരിശോധന സഹായിക്കുമെന്നും ഡോ. വിനോദ് പറഞ്ഞു.
English Summary: Zika clusters in Thiruvananthapuram