ADVERTISEMENT

കൊച്ചി ∙ അസം വിലാസത്തിൽ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്ത അഫ്ഗാൻ പൗരൻ ഈദ്ഗുല്ലിനെ (അബ്ബാസ് ഖാൻ–22) പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഈദ്ഗുല്ലിന്റെ പിതാവ് അഫ്ഗാൻകാരനും മാതാവ് അസം സ്വദേശിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് ഈദ് ഗുൽ കപ്പൽശാലയിൽ കരാർ ജോലിക്കാരന്റെ കീഴിൽ തൊഴിലാളിയായി എത്തിയത്.

കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ വൈ.നിസാമുദീനിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണു ഈദ്ഗുല്ലിനെ കൊൽക്കത്തയിൽ  അറസ്റ്റ് ചെയ്തത്. ഈദ്ഗുൽ അഫ്ഗാൻകാരനാണെന്ന വിവരം സഹപ്രവർത്തകരിൽ ചിലർ മനസ്സിലാക്കിയതോടെ കൊച്ചി വിട്ട ഇയാൾ ബംഗാളിലേക്കു കടന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. 

കേരള പൊലീസും കേന്ദ്ര ഏജൻസികളും നടത്തിയ ചോദ്യം ചെയ്യലിൽ സംശയകരമായ ഒന്നുംതന്നെ വെളിപ്പെട്ടിട്ടില്ല. മലയാളം അടക്കം 5 ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന ഈദ്ഗുൽ അമ്മവീട്ടിൽ താമസിച്ചു പഠിച്ചതിനാലാണു തിരിച്ചറിയൽ രേഖകൾ അസം വിലാസത്തിലായതെന്നു മൊഴി നൽകി. അസമിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ മൊഴികൾ സ്ഥിരീകരിക്കാൻ കഴിയൂ.

അസം, ബംഗാൾ എന്നിവിടങ്ങളിലേക്കു കുടിയേറിയ അഫ്ഗാൻ, ബംഗ്ലദേശ് അഭയാർഥികൾ പലരും വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചു കേരളത്തിൽ ജോലി ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് അതിഥിത്തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാർ തന്നെയാണ് ഇവർക്കു വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചു നൽകുന്നത്. കേരളത്തിൽ ജോലി ഉറപ്പു നൽകി വലിയ തുക ഏജന്റുമാർ കൈപ്പറ്റാറുണ്ട്. ‌ഈദ്ഗുല്ലിനെ കൊച്ചി കപ്പൽശാലയിൽ  ജോലിക്കു കൊണ്ടുവന്ന ഏജന്റിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങി.

English Summary: Afghan citizen arrested in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com