ADVERTISEMENT

വടകര ∙ കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത് വടകരയിലെ നട്ട് സ്ട്രീറ്റ് തപാൽ ഓഫിസിന്റെ പരിധിയിയിൽനിന്നു പോസ്റ്റ് ചെയ്തതാണെന്നു പൊലീസ് കണ്ടെത്തി. അന്വേഷണ സംഘം തപാൽ ഓഫിസിൽ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തി.

കത്തിന്റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിനു പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ. തുടർന്ന് ജില്ലയിലുള്ള തപാൽ ഓഫിസുകളിൽ സ്ട്രീറ്റ് എന്ന പേരു വരുന്ന സ്ഥലങ്ങൾ അന്വേഷിച്ച ശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്നു കണ്ടെത്തിയത്. ഈ ഓഫിസിൽ സ്ഥാപിച്ച ഒരു തപാൽ പെട്ടിക്കു പുറമേ 3 എണ്ണം കൂടി സമീപത്തെ റോഡരികിലുമുണ്ട്. ഇതിൽ ഏതിൽ ആരാണ് പോസ്റ്റ് ചെയ്തതെന്നു കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. എല്ലാ പെട്ടികൾക്കു സമീപവും ക്യാമറകളുള്ള സ്ഥാപനമില്ലാത്തതു തിരിച്ചടിയാകും. വടകര പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പിന്നിൽ സുധാകരനെന്ന സൂചനയുമായി പി.ജയരാജൻ

കണ്ണൂർ ∙ ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമയ്ക്കു കിട്ടിയതായി പറയുന്ന ഭീഷണി കത്തിനു പിറകിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്ന സംശയം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ്.

പോസ്റ്റിൽ സൂചനകൾ നൽകിയാണ് ജയരാജൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റ് വന്നപ്പോൾ കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണി കത്ത് വന്ന  കാര്യവും രാഷ്ട്രീയ നേതാവിന്റെ (പിണറായി വിജയൻ) മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പരോക്ഷ വിമർശനം. 

ടി.പി. വധക്കേസ് ജനങ്ങൾ മറന്നു പോയ സംഭവമാണെന്നും ജയരാജൻ പറയുന്നു. അക്കാര്യം ലൈവാക്കി നിർത്താനും നിയമസഭയിലെ വിഷയ ദാരിദ്ര്യം പരിഹരിക്കാനുമാണ് യുഡിഎഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വം ഇതു ചെയ്തിട്ടുണ്ടാവുകയെന്ന സംശയമാണ് ജയരാജൻ പ്രകടിപ്പിച്ചിരിക്കുന്നത്. സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Threat letter to K.K. Rema posted at vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com