ADVERTISEMENT

തിരുവനന്തപുരം ∙ ചാരക്കേസ് സമയത്തു നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്കു ഭൂമി നൽകിയെന്ന ആരോപണത്തെക്കുറിച്ച്  അന്വേഷിക്കണമെന്ന ഹർജി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. തെളിവുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപാകെ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി മുൻ എസ്പി എസ്.വിജയന്റെ ഹർജിയാണു തള്ളിയത്. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നു കോടതിയിൽ സിബിഐ പറഞ്ഞു. 

ഗൂഢാലോചനയിൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് എസ്.വിജയൻ. ചാരക്കേസ് സമയത്തു പേട്ട സിഐ ആയിരുന്ന വിജയനാണു നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. നമ്പി നാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ചാരക്കേസ് സമയത്ത് സിബിഐ, ഐബി ഉദ്യോഗസ്ഥരെ പണവും ഭൂമിയും നൽകി  അദ്ദേഹം സ്വാധീനിച്ചെന്നുമായിരുന്നു വിജയന്റെ ഹർജിയിലെ ആരോപണം.

2004 ൽ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗളുമായും മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായും നടത്തിയ ഭൂമി ഇടപാടിന്റെ രേഖകളും സമർപ്പിച്ചിരുന്നു. മുൻ ഡിജിപി സിബി മാത്യൂസ് ഉന്നയിച്ച സമാന പരാതി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.അതേസമയം ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നു സിബിഐ സെഷൻസ് കോടതിയെ അറിയിച്ചു.

സിബി മാത്യൂസ്, ഡിവൈഎസ്പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസിൽ എസ്.വിജയനും രണ്ടാം പ്രതി തമ്പി എസ്. ദുർഗദത്തിനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

English Summary: ISRO Espionage Case: Petition against Nambi Narayanan Dismissed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com