ജെറി ഇനിയും ജീവിക്കും; അഞ്ചു പേരിലൂടെ...
Mail This Article
തിരുവനന്തപുരം ∙ ഭർത്താവ് ജെറിയുടെ വിയോഗം നൽകിയ വേദനയിലും ലിൻസിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രിയതമന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് അറിഞ്ഞയുടൻ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. കടുത്ത ദുഃഖത്തിനിടയിലും ലിൻസിയുടെ തീരുമാനം അറിഞ്ഞ് ശ്രീചിത്രയിലെ ന്യൂറോ സർജറി വിഭാഗം തലവനുമായ ഡോ.എച്ച്.വി. ഈശ്വർ ലിൻസിയുടെ കാൽ തൊട്ട് വന്ദിച്ചു.
കുടുംബവും ഒരുമിച്ചു നിന്നതോടെ 5 പേർ ജെറിയുടെ അവയവങ്ങളുമായി പുതു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. ഏറ്റവും ദുഃഖകരമായ സന്ദർഭത്തിലും മാതൃകാപരമായി തീരുമാനം കൈക്കൊണ്ട ജെറിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
27 ന് രാത്രി ഒൻപതരയോടെയാണ് മണ്ണന്തല ടിസി 10/ 1612-3 കരിമാംപ്ലാക്കൽ വീട്ടിൽ ജെറി വർഗീസി(31)ന് വീടിനു സമീപം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്നാണ് അവയവ ദാനം നടത്താൻ സന്നദ്ധമാണെന്ന് ഭാര്യ ലിൻസി ഡോ:എച്ച്.വി. ഈശ്വറിനെ ഫോൺ വിളിച്ച് അറിയിച്ചത്.
കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും രണ്ടാമത്തെ വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണു നൽകിയത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ.സാറ വർഗീസ്, സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ സബീർ എന്നിവർ അവയവദാന പ്രവർത്തനം ഏകോപിപ്പിച്ചു.
Content Highlight: Jerry Varghese