കണ്ണീരിലും മിന്നും ജയം; ഗോപികയെ അഭിനന്ദിച്ച് കമൽ ഹാസൻ
Mail This Article
ചെന്നൈ ∙ മൂന്നാർ പെട്ടിമുടി ഉരുൾപൊട്ടലിൽ മാതാപിതാക്കളെയടക്കം നഷ്ടപ്പെട്ടതിന്റെ വേദനയിലും പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയെടുത്ത ഗോപികയുടെ മനോധൈര്യത്തെ നടൻ കമൽഹാസൻ അഭിനന്ദിച്ചു. സമൂഹമാധ്യമക്കുറിപ്പിലൂടെയാണു നടൻ ഗോപികയുടെ വിജയം ഏറ്റെടുത്തത്.
ഇരവികുളം നാഷനൽ പാർക്കിലെ താൽക്കാലിക ഡ്രൈവറായിരുന്ന അച്ഛൻ ഗണേശൻ, ഇടമലക്കുടിയിൽ അങ്കണവാടി അധ്യാപികയായിരുന്ന അമ്മ തങ്കം എന്നിവരടക്കം 24 ബന്ധുക്കളെയാണു ദുരന്തത്തിൽ ഗോപികയ്ക്കു നഷ്ടമായത്.
തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് വിദ്യാർഥിനിയാണ്. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ഉരുൾപൊട്ടൽ. ആഘാതത്തിൽ വലിയ മാർക്ക് നേടാൻ സാധിച്ചില്ല. പിന്നീട് അധ്യാപകരും കൂട്ടുകാരും തന്ന പിന്തുണയാണ് ഇപ്പോഴത്തെ വിജയത്തിനു പിന്നിലെന്ന് ഗോപിക പറഞ്ഞു.
ഡോക്ടർ ആകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് ഗോപിക. സഹോദരി ഹേമലത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥിനിയാണ്.