കുതിരാൻ തുരങ്കം തുറന്നു; കാത്തിരിപ്പു തീർന്നു
Mail This Article
തൃശൂർ ∙ നീണ്ട കാത്തിരിപ്പിനുശേഷം കുതിരാനിലെ ഒരു തുരങ്കം ഗതാഗതത്തിനായി തുറന്നു. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ പാലക്കാടു ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള തുരങ്കമാണു ചടങ്ങുകളില്ലാതെ തുറന്നുകൊടുത്തത്.
ഇന്നു തുറക്കുമെന്നാണു മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിൽ ദേശീയപാത അതോറിറ്റി പറഞ്ഞിരുന്നത്. നിർമാണം പൂർത്തിയാക്കിയെന്നും സുരക്ഷിതമാണെന്നും അതോറിറ്റി റിപ്പോർട്ടു നൽകിയതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു തുരങ്കം ഇന്നലെത്തന്നെ തുറക്കുമെന്ന് ട്വീറ്റിലൂടെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ശീതസമരത്തെത്തുടർന്നാണ് മുന്നറിയിപ്പില്ലാതെ തുരങ്കം തുറക്കാൻ തീരുമാനിച്ചതെന്നു കരുതുന്നു. തുരങ്ക വിഷയത്തിൽ മന്ത്രിയായ പി.എ.മുഹമ്മദ് റിയാസും കെ.രാജനും സജീവമായി ഇടപെട്ടിരുന്നു. മാത്രമല്ല ചർച്ചകളിലൊന്നിലും കേന്ദ്രമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിച്ചിരുന്നതുമില്ല. അതുകൊണ്ടുകൂടിയാണു സുരക്ഷാ റിപ്പോർട്ടു കിട്ടിയ അന്നുതന്നെ തുറക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നാണു കരുതുന്നത്. രണ്ടാം തുരങ്കം തുറന്ന ശേഷം ഉദ്ഘാടനം നടത്തിയേക്കുമെന്നു സൂചനയുണ്ട്.
English Summary: Union Minister Nitin Gadkari instructs NHAI to open one side of the Kuthiran Tunnel