സമാന്തര എക്സ്ചേഞ്ചുകൾ: ഇടപാടുകൾ ദുബായിൽ
Mail This Article
കോഴിക്കോട് ∙ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പണമിടപാടുകൾ നടക്കുന്നതു ദുബായ് കേന്ദ്രീകരിച്ചാണെന്നു ബെംഗളൂരു കേസ് പ്രതി ഇബ്രാഹിം പുല്ലോട്ടിലിൽ മൊഴി നൽകി. സംസ്ഥാന പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും വിവിധ കേന്ദ്ര ഏജൻസികളും ജില്ലാ സി ബ്രാഞ്ചും ചേർന്ന് 5 ദിവസമാണ് ഇബ്രാഹിമിനെ കോഴിക്കോട്ട് ചോദ്യം ചെയ്തത്. സ്വർണക്കടത്തിന്റെയും കുഴൽപണ ഇടപാടുകളുടെയും ആസൂത്രണത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായാണു സമാന്തര എക്സ്ചേഞ്ചുകൾ വഴിയുള്ള ഫോൺവിളികൾ ഉപയോഗിക്കുന്നത്.
അതുകൊണ്ടു തന്നെ പ്രധാന ഇടപാടുകാർ വിദേശത്താണ്. വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്കു വിളിക്കാനും സമാന്തര എക്സ്ചേഞ്ച് സംഘം നൽകുന്ന കോളിങ് കാർഡ് ഉപയോഗിക്കുന്നുണ്ട്. ഇബ്രാഹിം ബെംഗളൂരുവിൽ നടത്തിയിരുന്ന എക്സ്ചേഞ്ചുകളിൽ നിന്നു നോട്ടെണ്ണുന്ന യന്ത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
ഇബ്രാഹിമിന്റെ സംഘത്തിന് ദുബായിൽ ഓഫിസും ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ഉൾപ്പെടെ 7 ജീവനക്കാരുമുണ്ടെന്നും പൊലീസ് പറയുന്നു. കർണാടക പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം കഴിഞ്ഞ മാസം ഇബ്രാഹിമിന്റെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലെ രഹസ്യകേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെയും പത്തോളം ജീവനക്കാരുണ്ടായിരുന്നു.
കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത് ഇബ്രാഹിമാണ്. സംസ്ഥാനത്ത് നൂറോളം ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട് എന്നാണ് ഇയാളുടെ മൊഴി. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുരിയിലെ കരസേന ഹെൽപ്‌ലൈനിലേക്കു വിളിച്ച ചില കോളുകളെ ചുറ്റിപ്പറ്റി മിലിറ്ററി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചിൽ എത്തിയത്.
അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിലേക്ക്
കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് സംഘം അടുത്ത ദിവസം വീണ്ടും ബെംഗളൂരുവിലേക്കു പോകും. ജൂൺ 9നാണ് ബെംഗളൂരുവിലെ 9 സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയത്. പിന്നാലെ ഇബ്രാഹിം ഉൾപ്പെടെ 3 മലയാളികൾ പിടിയിലായി. ജൂലൈ ഒന്നിന് കോഴിക്കോട്ടെ 7 എക്സ്ചേഞ്ചുകൾ പിടികൂടി. ഇതിലും ഇബ്രാഹിമിന്റെ പങ്ക് തെളിഞ്ഞതോടെ കോഴിക്കോട് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് ബെംഗളൂരു ജയിലിലെത്തിയാണ് ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങിയത്.
പൊലീസിനെ ചുറ്റിക്കും രേഖയില്ലാ കോൾ
അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണ് എന്നു പൊലീസ് കരുതുന്നു. ഇത്തരം വിളികൾക്ക് ഫോൺവിളി രേഖകൾ (സിഡിആർ) ഉണ്ടാവില്ല. സിഡിആറും മൊബൈൽ ടവർ ലൊക്കേഷനും കേസ് അന്വേഷണത്തിന് നിർണായകമാണ്. എന്നാൽ കുഴൽഫോൺ ഉപയോഗിക്കുന്നതോടെ അന്വേഷണസംഘം ഇരുട്ടിലാവുന്നു. അടുത്ത കാലത്തു സ്ത്രീകളെ ഫോണിലൂടെ ശല്യപ്പെടുത്തിയ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
English Summary: Centre may intervene in the investigation on Kozhikode parallel telephone exchange case