ADVERTISEMENT

മൂന്നാർ∙ ഗൂഗിൾ മാപ്പ് ഉപയോഗിച്ചു വഴി തെറ്റി രാത്രി മുഴുവൻ കൊടുംകാട്ടിൽ അകപ്പെട്ട കുടുംബത്തെ മൂന്നാർ അഗ്നിശമന സേന രക്ഷപ്പെടുത്തി.  തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് മാട്ടുപ്പെട്ടിയിൽ ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വിലസുന്ന കുറ്റ്യാർവാലി വനത്തിൽ കുടുങ്ങിയത്.

ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് വരുന്നതിനിടെയാണ് ഇവർക്കു വഴി തെറ്റിയത്.  ദേവികുളത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ ഈ റിസോർട്ടിലെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി.  മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു.  ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി.

രക്ഷകരായി ഫയർഫോഴ്സ്

വഴി അറിയാതെ തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും 5 മണിക്കൂർ കറങ്ങിയ ഇവരുടെ വാഹനം അർധരാത്രി കൊടുംകാട്ടിൽ ചെളിയിൽ പൂണ്ടു.  മൊബൈൽ സിഗ്നൽ ദുർബലമായിരുന്ന ഇവിടെ നിന്ന് ഇവർ ഫയർഫോഴ്‌സിന്റെ നമ്പറിലേക്ക് ലൊക്കേഷൻ അയച്ചു സന്ദേശം നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ 9 അംഗ സംഘം പുലർച്ചെ ഒന്നരയോടെ കുറ്റ്യാർവാലിയിലെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ലൊക്കേഷൻ മാപ്പിൽ ഇവർ നിൽക്കുന്ന സ്ഥലം തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

ഫയർഫോഴ്‌സ്‌ സംഘം റേഞ്ച് ഉള്ള ഭാഗത്തെത്തി വീണ്ടും ബന്ധപ്പെട്ടു. കുറ്റ്യാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെർച്ച്‌ ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ടതോടെ കാട്ടിൽ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് ഇട്ടു. അങ്ങനെ നാല് മണിയോടെ രക്ഷാപ്രവർത്തകർ ഇവരുടെ അടുത്തെത്തി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ വാഹനം ചെളിയിൽ നിന്നു കരയ്ക്കുകയറ്റി സംഘത്തെ കാടിനു വെളിയിൽ എത്തിച്ചു.  കാട്ടാനകളുടെ താവളമായ ഈ മേഖലയിൽ 8 വർഷം മുൻപ് തോട്ടം തൊഴിലാളി സ്ത്രീയെ കടുവ  ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സീനിയർ ഫയർ ഓഫിസർമാരായ തമ്പിദുരൈ, വി.കെ.ജീവൻകുമാർ, ഫയർ ഓഫിസർമാരായ വി.ടി.സനീഷ്, അജയ് ചന്ദ്രൻ, ആർ.രാജേഷ്, എസ്.വി. അനൂപ്, ഡാനി ജോർജ്, കെ. എസ്. കൈലാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary: Family stranded in Idukki forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com